
പെർത്ത്: കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും ഈർപ്പമുള്ള ശൈത്യകാലത്തിനാണ് പെർത്ത് ഇക്കൊല്ലം സാക്ഷ്യം വഹിച്ചത്. എന്നാൽ പ്രതീക്ഷകള്‍ക്ക് വിപരീതമായി പെര്ത്ത് അണക്കെട്ടുകളിൽ പകുതി മാത്രം ജലമേ അവശേഷിക്കുന്നുള്ളവെന്ന് വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രധാന ജലവിതരണ ഏജന്‍സി മുന്നറിയിപ്പ് നല്കി.
ഈ വിന്‍റർ സീസണിൽ 547 മില്ലീമീറ്റർ മഴയാണ് പെർത്തിൽ ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 120 മില്ലീമീറ്റർ കൂടുതലാണിത്. എന്നാൽ പെർത്തിലെ അണക്കെട്ടുകൾ 47 ശതമാനം മാത്രമേ നിറഞ്ഞിട്ടുള്ളൂ, നദികളിൽ നിന്നും അരുവികളിൽ നിന്നുമുള്ള വെള്ളം - ഈ വർഷം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത് 35 ബില്യൺ ലിറ്റർ മാത്രമാണെന്ന് വാട്ടർ കോർപ്പറേഷൻ അസറ്റ് പ്ലാനിംഗ് ജനറൽ മാനേജർ ഇവാൻ ഹാംബിൾട്ടൺ പറഞ്ഞു.
2014 മുതൽ ഓരോ വർഷവും ശരാശരി 76 ബില്യൺ ലിറ്റർ ജലപ്രവാഹം അണക്കെട്ടുകളിലേക്ക് എത്തിയിരുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. ഈ ശൈത്യകാലത്ത് സ്വാൻ കോസ്റ്റൽ പ്ലെയിനിൽ നല്ല മഴ ലഭിച്ചെങ്കിലും അതിന്റെ ഫലം , ജലസംഭരണ മേഖലകളിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വസന്തകാലത്തും ശരത്കാലത്തും ശരാശരിയിൽ താഴെയുള്ള മഴയാണ് ജലപ്രവാഹം കുറയാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.