

മെൽബൺ: വിക്ടോറിയയിൽ ഏപ്രിൽ മാസം പ്രഖ്യാപിച്ച സൗജന്യ പൊതുഗതാഗതം ഒരു മാസത്തേക്ക് കൂടി നീട്ടി. ഇതിനുശേഷം 2026 അവസാനം വരെ യാത്രാ നിരക്ക് പകുതിയായി കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഇതോടെ ജൂൺ 1 മുതൽ പ്രതിദിന 'മൈക്കി' (Myki) നിരക്ക് 11.40 ഡോളറിൽ നിന്ന് 5.70 ഡോളറായി കുറയും. ജീവിതച്ചിലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് പ്രീമിയർ ജസീന്ത അലൻ പറഞ്ഞു.
സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ മെട്രോ, റീജിയണൽ ട്രെയിനുകളിൽ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ഈസ്റ്റർ അവധിക്കാലത്ത് വി-ലൈൻ (V/Line) സർവീസുകളിൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. എന്നാൽ, തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സർവീസുകൾ ഉടൻ തുടങ്ങില്ലെന്ന് പ്രീമിയർ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ മെട്രോ ടണൽ തുറന്നതോടെ ആഴ്ചയിൽ 1200 അധിക സർവീസുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ റീജിയണൽ ട്രവീനുകൾ പൈപ്പ് ലൈനിലാണെന്നും അവർ കൂട്ടിച്ചേർത്തു.
ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സർക്കാരിന് ഏകദേശം 432 മില്യൺ ഡോളറിന്റെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ (PSO) സ്റ്റേഷനുകളിൽ നിന്ന് മാറ്റി വിന്യസിക്കാനുള്ള പോലീസ് നീക്കം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള ഇന്ധന പ്രതിസന്ധിയും ജീലോങ്ങിലെ ഓയിൽ റിഫൈനറിയിലുണ്ടായ തീപിടുത്തവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നീക്കം നിർണ്ണായകമാണ്.