

ഓസ്ട്രേലിയൻ സ്പ്രിന്റ് താരവും സ്റ്റാവെൽ ഗിഫ്റ്റ് ഫൈനലിസ്റ്റുമായിരുന്ന ജെമ്മ സ്റ്റാപ്ലെറ്റൺ (25) തായ്‌ലൻഡിൽ കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത് ഓസ്ട്രേലിയൻ അത്‌ലറ്റിക് സമൂഹത്തെ ഞെട്ടിച്ച സംഭവമാണ്. തായ്‌ലൻഡിലെ കോ സാമുയി ദ്വീപിൽ മോട്ടോർസൈക്കിൾ യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് ജെമ്മ മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മഴയെ തുടർന്ന് റോഡ് വഴുക്കലായിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
മെൽബണിൽ നിന്നുള്ള ജെമ്മ 2025ലെ പ്രശസ്തമായ സ്റ്റാവെൽ ഗിഫ്റ്റ് സ്പ്രിന്റ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. 2026 ലും അവർ ഫൈനലിൽ എത്തിയിരുന്നു. യുവതാരമായി വളർന്നു വന്നിരുന്ന ജെമ്മയുടെ അപ്രതീക്ഷിത വിയോഗം കായിക ലോകത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. ജെമ്മയുടെ സഹോദരൻ ജോയൽ സ്റ്റാപ്ലെറ്റൺ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശത്തിൽ, “അവൾ എന്റെ സഹോദരി മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു” എന്ന് കുറിച്ചു. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഒപ്പം കായിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി. വിക്ടോറിയൻ അത്‌ലറ്റിക് ലീഗും നോക്സ് ലിറ്റിൽ അത്‌ലറ്റിക്സും ജെമ്മയെ പ്രതിഭാശാലിയും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയുമായാണ് അനുസ്മരിച്ചത്. കുടുംബത്തെ സഹായിക്കുന്നതിനായി ആരംഭിച്ച ധനശേഖരണ ക്യാമ്പയിന് മണിക്കൂറുകൾക്കകം വലിയ പിന്തുണ ലഭിക്കുകയും ഒരു ലക്ഷം ഡോളറിലധികം സമാഹരിക്കുകയും ചെയ്തു.