കൗമാരക്കാരിലെ സോഷ്യൽ മീഡിയ നിരോധനം: ആപ്പ് സ്റ്റോറിൽ ബദൽ പ്ലാറ്റ്‌ഫോമുകൾക്ക് വർധിച്ച ജനപ്രീതി
16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന ഫെഡറൽ സർക്കാർ നിയമം ഈ മാസം പ്രാബല്യത്തിൽ വന്നതോടെ, കുട്ടികളും കൗമാരക്കാരും പുതിയ സോഷ്യൽ മീഡിയ ആപ്പുകളിലേക്ക് മാറുന്ന പ്രവണത ശക്തമാകുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ടിക്‌ടോക്, ഇൻസ്റ്റഗ്രാം പോലുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകൾ ഒഴിവാക്കേണ്ടി വന്നതോടെ, നിരോധനം മറികടക്കാൻ കഴിയുന്ന ബദൽ ആപ്പുകളാണ് പലരും തിരയുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
നിയമനിർമ്മാണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ വളരെ വിശാലമായി നിർവചിച്ചുവെന്ന് ആർഎംടി സർവകലാശാലയിലെ ഇൻഫർമേഷൻ സയൻസസ് പ്രൊഫസർ ലിസ ഗിവൺ പറഞ്ഞു. “ഒരു പുതിയ പ്ലാറ്റ്‌ഫോം പെട്ടെന്ന് ഉയർന്നു വരുമ്പോൾ, അല്ലെങ്കിൽ മുമ്പ് ശ്രദ്ധയിൽപ്പെടാത്ത ആപ്പുകളിലേക്ക് കുട്ടികൾ മാറുമ്പോൾ, റെഗുലേറ്റർമാർ ‘വാക്ക്-എ-മോൾ’ പോലുള്ള അവസ്ഥ നേരിടേണ്ടി വരും,” ഗിവൻ പറഞ്ഞു.
ബദൽ ആപ്പുകൾക്ക് വർധിച്ച ഡൗൺലോഡുകൾ
സോഷ്യൽ മീഡിയയിൽ സജീവമായി തുടരാൻ 16 വയസ്സിന് താഴെയുള്ളവർ പുതിയ ആപ്പുകൾ പരീക്ഷിക്കുകയാണെന്ന് ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡിജിറ്റൽ മീഡിയ റിസർച്ച് സെന്റർ ഡയറക്ടർ ഡാനിയൽ ആംഗസ് പറഞ്ഞു,
നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ Lemon8, Yope തുടങ്ങിയ ആപ്പുകൾ സ്വയം വിലയിരുത്തണമെന്ന് ഇ സേഫ്റ്റി കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിരോധനം പ്രാബല്യത്തിൽ വന്ന ദിവസങ്ങളിൽ തന്നെ Lemon8, Yope പോലുള്ള ആപ്പുകൾ ആപ്പ് സ്റ്റോറിലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യുന്ന പട്ടികയിൽ ഇടം പിടിച്ചു.കുട്ടികൾ നിയമം മറികടക്കാൻ ശ്രമിക്കുന്ന വഴികൾ തങ്ങൾക്ക് അറിയാമെന്നും, നിയമലംഘനം നടത്തുന്ന പ്ലാറ്റ്‌ഫോമുകൾക്ക് 49.5 മില്യൺ ഡോളർ വരെ പിഴ ചുമത്താമെന്നും ഇ സേഫ്റ്റി കമ്മീഷൻ അറിയിച്ചു.

