

സിഡ്‌നി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഓസ്‌ട്രേലിയയിൽ ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഡ്രൈവർമാർക്ക് സാമ്പത്തിക ആശ്വാസം നൽകാനായി ഊബർ അധിക നിരക്ക് ഏർപ്പെടുത്തുന്നു. ഏപ്രിൽ 15 മുതൽ ജൂൺ 8 വരെയാണ് താൽക്കാലികമായി ഈ 'ഫ്യൂവൽ സർചാർജ്' ബാധകമാവുക. പുതിയ പരിഷ്കാരം അനുസരിച്ച് ഓരോ കിലോമീറ്ററിനും 5 സെന്റ് വീതം യാത്രക്കാർ അധികം നൽകേണ്ടി വരും. എന്നാൽ ഇലക്ട്രിക് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഈ അധിക നിരക്ക് ബാധകമല്ല.
ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയനുമായി (TWU) നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഊബർ ഈ തീരുമാനമെടുത്തത്. അധികമായി ലഭിക്കുന്ന തുക പൂർണ്ണമായും ഡ്രൈവർമാർക്ക് തന്നെ നൽകുമെന്ന് ഊബർ ഓസ്‌ട്രേലിയ മാനേജിംഗ് ഡയറക്ടർ എമ്മ ഫോളി വ്യക്തമാക്കി. ഇന്ധനവില വർദ്ധനവ് മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന ഡ്രൈവർമാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് ടി.ഡബ്ല്യു.യു നാഷണൽ സെക്രട്ടറി മൈക്കൽ കെയ്ൻ പറഞ്ഞു. കഴിഞ്ഞ മാസം മറ്റൊരു പ്രമുഖ റൈഡ് ഷെയറിംഗ് കമ്പനിയായ ഡിഡി സമാനമായ രീതിയിൽ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
അതേസമയം, രാജ്യത്തെ ഇന്ധനക്ഷാമം പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പ്രധാനമന്ത്രി ആന്തണി അൽബാനിസി ശക്തമാക്കിയിട്ടുണ്ട്. സിംഗപ്പൂരുമായി കഴിഞ്ഞ ആഴ്ച നടത്തിയ ചർച്ചകൾ വിജയിച്ചതിന് പിന്നാലെ, ഇന്ധന വിതരണം സുരക്ഷിതമാക്കുന്നതിനായി അദ്ദേഹം ഈ ആഴ്ച ബ്രൂണെ, മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. സിംഗപ്പൂരുമായുള്ള കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നും ഇന്ധന ലഭ്യതയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.