

അനധികൃത ആയുധങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമായ തോക്ക് തിരിച്ചെടുക്കൽ പദ്ധതി ടാസ്മാനിയ പ്രഖ്യാപിച്ചു. പുതിയ നിയമമനുസരിച്ച്, തോക്കുകൾ സ്വമേധയാ കൈമാറുന്നവർക്ക് അവയുടെ വിപണി മൂല്യത്തിന്റെ 1.5 ഇരട്ടി തുക സർക്കാർ നൽകും. ഡിസംബറിൽ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ നിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. മോഷ്ടിച്ച തോക്കുകൾ കൈവശം വയ്ക്കുന്നവർക്ക് കടുത്ത ശിക്ഷയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
തോക്ക് ലൈസൻസ് ലഭിക്കുന്നതിന് ഓസ്‌ട്രേലിയൻ പൗരത്വം നിർബന്ധമാക്കുമെന്നതാണ് മറ്റൊരു പ്രധാന പരിഷ്കാരം. എന്നാൽ ന്യൂസിലൻഡ് ഉൾപ്പെടെയുള്ള നിശ്ചിത രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രാഥമിക ഉൽപ്പാദകർക്കും ഇതിൽ ഇളവ് ലഭിക്കും. ചില പ്രത്യേക തരം തോക്കുകളെ (straight-pull, button-release) കൂടുതൽ നിയന്ത്രണങ്ങളുള്ള കാറ്റഗറി സി (Category C) ലൈസൻസിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഇത്തരം ആയുധങ്ങൾ കൈവശമുള്ളവർക്ക് അവ സർക്കാരിന് കൈമാറാനോ അല്ലെങ്കിൽ ലൈസൻസ് പുതുക്കാനോ സാധിക്കും.
രാജ്യത്ത് ഇപ്പോൾ ഏകദേശം 40 ലക്ഷത്തിലധികം തോക്കുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെഡറൽ സർക്കാരുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ചിലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി പങ്കിടും. ക്രിമിനലുകളെ അമർച്ച ചെയ്യാനും കരിഞ്ചന്തയിലെ ആയുധക്കച്ചവടം തടയാനും പോലീസിന് കൂടുതൽ അധികാരം നൽകുന്ന ഈ ബില്ല് ഈ വർഷം തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പോലീസ് മന്ത്രി ഫെലിക്സ് എല്ലിസ് പറഞ്ഞു.