
കനത്ത മഴയ്ക്കു പിന്നാലെ ടാസ്മാനിയയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതായി റിപ്പോർട്ട്. ഇതേത്തുടർന്ന് തടാകങ്ങളിൽ നിന്നും അണക്കെട്ടുകളിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് ഹൈഡ്രോ ടാസ്മാനിയ മുന്നറിയിപ്പ് നൽകി.
രണ്ട് വർഷത്തെ വരൾച്ചയിൽ അണക്കെട്ടുകൾ മിക്കവയും വരണ്ട അവസ്ഥയിലേക്ക് എത്തിയിരുന്നു. അടുത്തിടെയുണ്ടായ മഴയിൽ ഹൈഡ്രോ ടാസ്മാനിയയുടെ 52 അണക്കെട്ടുകളാണ് പകുതി നിറഞ്ഞ് വെള്ളം ഒഴുകി പോകുന്നത്.
അതിശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങളിൽ ജലസാഹചര്യങ്ങൾ വളരെ വേഗത്തിൽ മാറാനും അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് ജനറേഷൻ ഓപ്പറേഷൻസ് മേധാവി ജാക്ക് പെന്നി പറഞ്ഞു. ലേക്ക് ഗോർഡൻ, ലേക്ക് പെഡർ, യിങ്കിന/ഗ്രേറ്റ് ലേക്ക് എന്നിവയുൾപ്പെടെ കമ്പനിയുടെ വലിയ മൾട്ടി-സീസൺ സംഭരണികളിൽ മഴ നിറഞ്ഞതായി പെന്നി പറഞ്ഞു. വരുന്ന വെള്ളം ടർബൈനുകളിലൂടെയോ സ്പിൽവേകളിലൂടെയോ ഒഴുകുന്നതിനാൽ ഈ സംവിധാനങ്ങൾ താഴേക്ക് വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള വന്യമായ കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.