

ടാസ്മാനിയയുടെ വടക്കൻ ഭാഗമായ ജോർജ് ടൗണിൽ ഉണ്ടായ രാസവസ്തു ചോർച്ചയെ തുടർന്ന് ഒരു പ്രൈമറി സ്കൂളും സമീപ പ്രദേശങ്ങളിലെ ആളുകളും ഒഴിപ്പിക്കപ്പെട്ടു. ഫ്രാങ്ക്ലിൻ സ്ട്രീറ്റിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് 500 മീറ്റർ ചുറ്റളവിലുള്ളവർക്ക് അടിയന്തര മുന്നറിയിപ്പ് നൽകിയതായി പൊലീസ് അറിയിച്ചു.
ഫോർമിക് ആസിഡ് ചോർന്നതായാണ് പ്രാഥമിക നിഗമനം. ഈ രാസവസ്തുവുമായി സമ്പർക്കത്തിൽ വരുന്നത് മനുഷ്യർക്കു ഗുരുതര അപകടം സൃഷ്ടിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തൊലി, കണ്ണ് എന്നിവയിൽ പൊള്ളലുകൾ ഉണ്ടാക്കാൻ ശേഷിയുള്ള നിറമില്ലാത്ത ദ്രാവകമാണ് ഫോർമിക് ആസിഡ്.
സൗത്ത് ജോർജ് ടൗൺ പ്രൈമറി സ്കൂൾ താൽക്കാലികമായി ഒഴിപ്പിച്ചെങ്കിലും 20 മിനിറ്റ് വൈകിയാണ് വിദ്യാർത്ഥികൾ വീണ്ടും ക്ലാസുകളിലെത്തിയത്. രക്ഷിതാക്കൾ പ്രദേശത്തേക്ക് എത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ചോർച്ചയുടെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ടാസ്മാനിയ ഫയർ സർവീസ് സ്ഥലത്തെത്തി നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒഴിപ്പിക്കാൻ കഴിയാത്തവർ വീടിനുള്ളിൽ തന്നെ തുടരുകയും വാതിലുകളും ജനാലകളും അടയ്ക്കുകയും എയർ കണ്ടീഷണറുകൾ ഓഫ് ചെയ്യുകയോ റിസർകുലേഷൻ മോഡിലാക്കുകയോ ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചു.