

ബ്രിസ്‌ബേൻ: ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിർബന്ധിത ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ചരിത്രത്തിലെ ഏറ്റവും കർശനമായ ജാമ്യ നിയമ ഭേദഗതി ബിൽ ക്വീൻസ്ലൻഡ് പാർലമെന്റിൽ അവതരിപ്പിച്ചു. 'ബ്രീച്ച് ബെയ്ൽ, ഗോ ടു ജയിൽ' (Breach Bail, Go to Jail) എന്ന പുതിയ നിയമപ്രകാരം, ജാമ്യവ്യവസ്ഥകൾ ലംഘിക്കുകയോ ജാമ്യത്തിലിറങ്ങി ഗുരുതര കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയോ ചെയ്യുന്നവർക്ക് കുറഞ്ഞത് 12 മാസത്തെ നിർബന്ധിത തടവും പരമാവധി മൂന്ന് വർഷം വരെ തടവും ലഭിക്കും. മുതിർന്നവർക്കും പ്രായപൂർത്തിയാകാത്തവർക്കും (Youths) ഈ നിയമം ഒരുപോലെ ബാധകമായിരിക്കും.
കൊലപാതകം, വാഹന മോഷണം ഉൾപ്പെടെയുള്ള 47 ഗുരുതര കുറ്റകൃത്യങ്ങൾക്ക് പുറമെ ഗാർഹിക പീഡനം (Coercive control), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ (Daniel's Law), ബലാത്സംഗം, ശ്വാസം മുട്ടിച്ചുള്ള ആക്രമണങ്ങൾ എന്നിവയും പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളി (David Crisafulli) വ്യക്തമാക്കി. പ്രതികൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്ന് പൂർണ്ണ ബോധ്യമുണ്ടായാൽ മാത്രമേ കോടതികൾക്കോ പോലീസിനോ ഇനി ജാമ്യം അനുവദിക്കാൻ സാധിക്കൂ. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ തടഞ്ഞ് പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി മനുഷ്യാവകാശ നിയമത്തിലെ വ്യവസ്ഥകൾ മറികടന്നാണ് സർക്കാർ ഈ അടിയന്തര നിയമനിർമ്മാണം കൊണ്ടുവരുന്നത്.