

ഡാർവിൻ: ഇറാൻ യുദ്ധം ഓസ്‌ട്രേലിയയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിദൂര മേഖലകളെ പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നു. നോർത്തേൺ ടെറിട്ടറിയിലെ വെർമോൾ (Weemol) പോലുള്ള ഗ്രാമങ്ങളിൽ ഇന്ധനവില ലിറ്ററിന് 4.40 ഡോളർ വരെയായി ഉയർന്നു. ഇതോടെ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സാധാരണ ഗതിയിൽ തന്നെ നഗരങ്ങളേക്കാൾ ഇരട്ടി വിലയുള്ള ഭക്ഷണസാധനങ്ങൾക്ക് ഇപ്പോൾ പത്ത് ശതമാനത്തിലധികം അധികവില നൽകേണ്ടി വരുന്നു.
ഭക്ഷ്യവസ്തുക്കളും ഇന്ധനവും എത്തിക്കുന്ന ചരക്ക് കപ്പലുകൾ 'ഫ്യുവൽ ലെവി' ഏർപ്പെടുത്തിയതോടെ വിതരണ ശൃംഖല പൂർണ്ണമായും പ്രതിസന്ധിയിലായി. സെൻട്രൽ ആർനെം ലാൻഡ് നിവാസിയായ സെബാസ്റ്റ്യൻ ലീ പറയുന്നതനുസരിച്ച്, അടുത്തുള്ള നഗരമായ കാതറീനിൽ (Katherine) എത്തുമ്പോഴേക്കും ഇന്ധനത്തിന് മാത്രം 280 ഡോളറോളം ചിലവാകുന്നു. 100 ഡോളറുമായി കടയിൽ പോയാൽ അവശ്യസാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനക്ഷാമം രൂക്ഷമായാൽ ഈ ഗ്രാമങ്ങളിലെ ഡീസൽ പവർ സ്റ്റേഷനുകളുടെ പ്രവർത്തനം നിലയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വൈദ്യുതി നിലച്ചാൽ കുടിവെള്ള വിതരണത്തെയും അത് ബാധിക്കും. ഈ സാഹചര്യത്തിൽ 'റിമോട്ട് ഏരിയ അലവൻസ്' വർദ്ധിപ്പിക്കണമെന്നും, കർഷകർക്കും അടിയന്തര സേവനങ്ങൾക്കും നൽകുന്നത് പോലെ ഇന്ധന വിതരണത്തിൽ ഗോത്രവർഗ്ഗ ഗ്രാമങ്ങൾക്കും മുൻഗണന നൽകണമെന്നും വിവിധ സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയം കാൻബറയിലെ കാബിനറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗോത്രവർഗ്ഗ കാര്യ മന്ത്രി മലാർന്ദിരി മക്കാർത്തി ഉറപ്പുനൽകി.