

20 വർഷത്തിനിടെ ആദ്യമായി ആയിരക്കണക്കിന് എബിസി ജീവനക്കാർ പണിമുടക്കുന്നു. കൂടുതൽ ശമ്പളത്തിനും തൊഴിൽ സുരക്ഷയ്ക്കുമായി മാധ്യമപ്രവർത്തകരുടേയും ജീവനക്കാരുടേയും 24 മണിക്കൂർ പണിമുടക്ക് രാവിലെ 11 മണിക്ക് ആരംഭിച്ചു. ഇത് ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ സേവനങ്ങളിൽ വ്യാപകമായ തടസ്സത്തിന് കാരണമായി. തൽഫലമായി, നിരവധി മുൻനിര പ്രോഗ്രാമുകൾ സംപ്രേഷണം നിർത്തിവയ്ക്കുകയും ബിബിസിയിൽ നിന്നുള്ള ഉള്ളടക്കം, മുൻകൂട്ടി റെക്കോർഡുചെയ്‌ത ഷോകൾ, ആവർത്തിച്ചുള്ള പ്രോഗ്രാമിംഗ് എന്നിവ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പ്രധാന വാർത്താ ബുള്ളറ്റിനുകളും കറന്റ് അഫയേഴ്‌സ് ഷോകളും ബാധിച്ച പ്രധാന പരിപാടികളിൽ ചിലത് അവതാരകരില്ലാതെ പ്രവർത്തിക്കുകയോ ഓട്ടോമേറ്റഡ് പ്രക്ഷേപണങ്ങളിലേക്ക് മാറുകയോ ചെയ്തു.
ബിബിസി ഉള്ളടക്കം പ്രാദേശിക ഷോകൾക്ക് പകരം നൽകുമെന്ന് എബിസി സ്ഥിരീകരിച്ചു. അതേസമയം മുൻനിര ടിവി, റേഡിയോ പ്രോഗ്രാമുകളായ - 7.30, AM, PM, ദി വേൾഡ് ടുഡേ, റേഡിയോ നാഷണൽ ബ്രേക്ക്ഫാസ്റ്റ് - നാളെ രാവിലെ 11 മണി വരെ എബിസി സംപ്രേഷണം ചെയ്യുന്നില്ല. അടിയന്തര പ്രക്ഷേപണ സേവനങ്ങൾ സംപ്രേഷണം ചെയ്യുന്നത് തുടരും. പണിമുടക്ക് ഓൺലൈൻ കവറേജിനെ ബാധിച്ചേക്കാമെന്ന് എബിസി വെബ്‌സൈറ്റിൽ പറഞ്ഞിരുന്നു. തടസ്സത്തിന് എബിസി മാനേജിംഗ് ഡയറക്ടർ ഹ്യൂ മാർക്ക്സ് പ്രേക്ഷകരോടും ശേഷിക്കുന്ന ജീവനക്കാരോടും ക്ഷമ ചോദിച്ചു. "എബിസിയുടെ പേരിൽ, എനിക്ക് ഭയങ്കര വിഷമം തോന്നുന്നു," അദ്ദേഹം എബിസി സിഡ്‌നിയോട് പറഞ്ഞു. "ഉചിതമായ ഇടങ്ങളിൽ ഞങ്ങൾ ബിബിസി ഉള്ളടക്കം ഉപയോഗിക്കും, അതിനാൽ ഞങ്ങൾ സേവനങ്ങൾ നിലനിർത്തും, പക്ഷേ അവ ഞാൻ സംപ്രേഷണം ചെയ്യാൻ ആഗ്രഹിക്കുന്ന നിലവാരമായിരിക്കില്ല," - എന്ന് അദ്ദേഹം വ്യക്തമാക്കി.
എബിസി മാനേജ്‌മെന്റും കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് സെക്ടർ യൂണിയനും മീഡിയ, എന്റർടൈൻമെന്റ് ആൻഡ് ആർട്‌സ് അലയൻസും ഉൾപ്പെടെയുള്ള യൂണിയനുകളും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പണിമുടക്ക്. വേതന പ്രശ്‌നങ്ങൾ, തൊഴിൽ സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവ വേണ്ടത്ര അഭിസംബോധന ചെയ്യുന്നില്ലെന്ന് വാദിച്ച് ജീവനക്കാർ നിർദ്ദിഷ്ട ശമ്പള കരാർ നിരസിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 10 ശതമാനം ശമ്പള വർദ്ധനവും 1000 ഡോളർ സൈൻ-ഓൺ ബോണസും നൽകുമെന്ന ഏറ്റവും പുതിയ ശമ്പള ഓഫർ എബിസി ജീവനക്കാരിൽ ഏകദേശം 60 ശതമാനം നിരസിച്ചതിന് പിന്നാലെയാണ് പണിമുടക്ക്. അതേസമയം നീണ്ട ചർച്ചകൾക്ക് ശേഷം അവസാന ആശ്രയമായിട്ടാണ് യൂണിയൻ നേതാക്കൾ വ്യാവസായിക സമരത്തെ വിശേഷിപ്പിച്ചത്, മെച്ചപ്പെട്ട ഒരു കരാറിൽ എത്തിയില്ലെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.