

സിഡ്നിയിൽ തെറ്റായ വ്യക്തിയെ ലക്ഷ്യമിട്ട് നടന്നതായി കരുതുന്ന 85-കാരൻ ക്രിസ് ബാഗ്സാരിയന്റെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഒരു ദുരൂഹ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി 13-ന് പുലർച്ചെ 5 മണിയോടെ നോർത്ത് റൈഡിലെ വീട്ടിൽ നിന്ന് ബാഗ്സാരിയനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി ലഭിച്ചത്. ഇത് ആളുമാറി നടന്ന തട്ടിക്കൊണ്ടുപോകലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഫെബ്രുവരി 24-ന് രാവിലെ പിറ്റ് ടൗണിലെ ഒരു ഗോൾഫ് ക്ലബിന് സമീപത്തുനിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതിനകം ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ കാൻലി വെയിലിലെ ലാൻസ്ഡൗൺ റോഡിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു റൈഫിൾ, 66,300 ഓസ്ട്രേലിയൻ ഡോളർ, കൊക്കെയ്ൻ, എക്സ്റ്റസി ഗുളികകൾ, കഞ്ചാവ്, സ്റ്റിറോയിഡുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കറുത്ത മാസ്ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. 23-കാരനായ ഒരാളെ അറസ്റ്റ് ചെയ്ത് കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വെച്ചതിനും മയക്കുമരുന്ന് കേസുകളിലും കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ജാമ്യത്തിൽ വിട്ടെങ്കിലും ഓഗസ്റ്റ് 5-ന് കോടതിയിൽ ഹാജരാകണം. ബാഗ്സാരിയന്റെ മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച ടൊയോട്ട കൊറോള കാർ ആദ്യം ഈ വീട്ടിലായിരുന്നുവെന്നും പിന്നീട് വെസ്റ്റ്‌മീഡിലെ ഗുഡ് സ്ട്രീറ്റിൽ ഉപേക്ഷിച്ച് ഭാഗികമായി നശിപ്പിച്ചതായും പൊലീസ് കോടതിയിൽ വാദിക്കുന്നതാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഫെബ്രുവരി 2-ന് മൂർബാങ്കിലെ M5 ഹൈവേയിലും ഫെബ്രുവരി 12-ന് മാർസ്ഫീൽഡിലെ വിമിയറ റോഡിലും സഞ്ചരിച്ച നീല നിറത്തിലുള്ള മിത്സുബിഷി ലാൻസർ സെഡാൻ കാറിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരമുള്ളവർ Crime Stoppers നെ 1800 333 000 എന്ന നമ്പരിലോ ഓൺലൈനിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.