വ്യാജ ബാങ്ക് രേഖ ചമച്ച് ഓസ്‌ട്രേലിയൻ വിസ തട്ടിപ്പ്;ഇമിഗ്രേഷൻ സ്ഥാപന ഉടമ പിടിയിൽ,പുറത്താക്കൽ ഭീഷണി

തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനും ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ അധികൃതരുമായി നേരിട്ട് ബന്ധപ്പെടാനുമായി പഞ്ചാബ് പോലീസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ്.
ഓസ്‌ട്രേലിയ -വിസ തട്ടിപ്പ്,‌‌‌
ഓസ്‌ട്രേലിയ വിസ ‌Amber Weir/ Unsplash
Published on

ബതിൻഡ: കാനഡയിലെ ഇമിഗ്രേഷൻ തട്ടിപ്പിന് പിന്നാലെ പഞ്ചാബിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് വൻ ഓസ്‌ട്രേലിയൻ സ്റ്റഡി വിസ തട്ടിപ്പ്. വ്യാജ ബാങ്ക് രേഖകൾ കാണിച്ച് വിദ്യാർത്ഥികളെ വഞ്ചിച്ച ലുധിയാനയിലെ 'സ്മാർട്ട് സ്റ്റഡി ഇമിഗ്രേഷൻ' (Smart Study Immigration) സ്ഥാപനത്തിന്റെ പങ്കാളിയായ ഗുർബാസ് സിംഗ് എന്ന വരുൺദീപ് സിംഗ് കൽറയെ ബർണാല പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനും ബിസിനസ് പങ്കാളിയുമായ ഹർസിമ്രാൻജിത് സിംഗിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ബാങ്കുകളിൽ 30 മുതൽ 35 ലക്ഷം രൂപ വരെ മൂന്ന് മാസത്തെ നിക്ഷേപമുണ്ടെന്ന് കാണിക്കുന്ന "ലെവൽ-2" ഓസ്‌ട്രേലിയൻ വിസയ്ക്കായുള്ള രേഖകളാണ് പ്രതികൾ വ്യാജമായി നിർമ്മിച്ചത്.

വിദ്യാർത്ഥികളോ മറ്റ് സബ്-ഏജന്റുമാരോ അറിയാതെ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഇവർ വ്യാജ സാമ്പത്തിക രേഖകൾ ചമച്ചത്. 2025-ൽ ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ വൻ തട്ടിപ്പ് പുറത്തുവരുന്നത്. തുടർന്ന് തട്ടിപ്പിനിരയായ ഇന്ത്യൻ വിദ്യാർത്ഥികളെ ഓസ്‌ട്രേലിയ ഇതിനകം നാടുകടത്തുകയും നിരവധി പേർക്ക് വിസ റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനും ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ അധികൃതരുമായി നേരിട്ട് ബന്ധപ്പെടാനുമായി പഞ്ചാബ് പോലീസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ്. 40 മുതൽ 45-ഓളം വിദ്യാർത്ഥികളെ വിസ പ്രൊസസിംഗിനായി ഈ ഏജൻസിക്ക് കൈമാറിയ മറ്റൊരു കൺസൾട്ടന്റിന്റെ പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മുൻപ് വ്യാജ അഡ്മിഷൻ ലെറ്ററുകൾ നൽകി കാനഡയിലേക്ക് വിദ്യാർത്ഥികളെ അയച്ച് ജയിലിലായ ജലന്ധറിലെ ബ്രിജേഷ് മിശ്രയുടെ തട്ടിപ്പിന് സമാനമായ രീതിയിലാണ് ഈ കേസും മുന്നോട്ടുപോകുന്നത്.

Metro Australia
maustralia.com.au