ഇസ്രായേൽ സർക്കാരിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ഓസ്‌ട്രേലിയയിലെ ജൂത സമൂഹവുമായി ബന്ധിപ്പിക്കുന്നത് "അപകടകരമായ പ്രവണത"യാണെന്ന് ഫെഡറൽ ലേബർ എംപി ജോഷ് ബേൺസ്. ഇസ്രായേൽ എന്ത് ചെയ്താലും അതിന്റെ പേരിൽ ഓസ്‌ട്രേലിയൻ ജൂതരെ ഉത്തരവാദികളാക്കുന്നത് തെറ്റാണെന്നും സ്വന്തം പാർട്ടിക്കുള്ളിൽ പോലും ഇത്തരം താരതമ്യങ്ങൾ നടക്കുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എബിസി നാഷണൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോണ്ടി ഭീകരാക്രമണത്തിന് ശേഷം ഓസ്‌ട്രേലിയയിൽ ജൂത വിരുദ്ധത (Antisemitism) വർധിച്ചുവരികയാണെന്നും തന്റെ ജൂത സ്വത്വം വെളിപ്പെടുത്താൻ ഭയപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെൽബണിലെ ഒരു ജൂത സ്കൂൾ പ്രിൻസിപ്പൽ ജെറമി സ്റ്റോ-ലിൻഡ്നറും ചർച്ചയിൽ പങ്കെടുത്തു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി യൂണിഫോമിന് മുകളിൽ കോട്ടുകൾ ധരിക്കാൻ നിർദ്ദേശിക്കേണ്ടി വരുന്നത് ഓസ്‌ട്രേലിയയിലെ മാറിയ സാഹചര്യത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോണ്ടി ആക്രമണത്തിന് പിന്നാലെ രാജ്യത്തെ ജൂത വിരുദ്ധതയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച റോയൽ കമ്മീഷൻ ഏപ്രിൽ അവസാനത്തോടെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.