

മെൽബൺ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വിശ്വസിച്ച് നവജാതശിശുക്കൾക്ക് ജനനസമയത്ത് നൽകേണ്ട 'വിറ്റാമിൻ കെ' (Vitamin K) നിരസിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഓസ്‌ട്രേലിയയിൽ വർദ്ധിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് രക്തസ്രാവം മൂലം ജീവൻ തന്നെ അപകടത്തിലാകുന്ന അസുഖങ്ങൾ വരാൻ സാധ്യതയേറെയാണെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു.
ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അവിദഗ്ദ്ധരായ ഇൻഫ്ലുവൻസർമാരും അന്റി-വാക്‌സിൻ (Anti-vax) ക്യാമ്പയിനുകളുമാണ് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്. ക്വീൻസ്‌ലാന്റിൽ 2016-ൽ 98.3 ശതമാനം കുഞ്ഞുങ്ങൾക്കും വിറ്റാമിൻ കെ നൽകിയിരുന്നെങ്കിൽ, സമീപകാലത്ത് ഇത് 95.5 ശതമാനമായി കുറഞ്ഞു. വിറ്റാമിൻ കെ ലുക്കീമിയക്കോ മസ്തിഷ്ക രോഗങ്ങൾക്കോ കാരണമാകുമെന്ന പ്രചാരണങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്നും, 1960 മുതൽ സുരക്ഷിതമായി നൽകിവരുന്ന ഈ കുത്തിവെപ്പിനെക്കുറിച്ച് വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ആരോഗ്യ വിദഗ്ദ്ധർ രക്ഷിതാക്കളോട് അഭ്യർത്ഥിക്കുന്നു.