

കാൻബറ: വൺ നേഷൻ പാർട്ടിയുടെ ഭവന നയത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തെ തുടർന്ന് പാർട്ടി നേതാവ് പോളിൻ ഹാൻസണിനെതിരെ ലേബർ പാർട്ടി രംഗത്തെത്തി. ഓസ്ട്രേലിയയിൽ വീടുകൾ സ്വന്തമാക്കിയ വിദേശ പൗരന്മാരും താൽക്കാലിക വിസയിലുള്ളവരും രണ്ട് വർഷത്തിനുള്ളിൽ സ്വത്ത് വിറ്റഴിക്കണമെന്നതാണ് വൺ നേഷൻ നയത്തിന്റെ പ്രധാന നിർദേശം. എന്നാൽ ഈ നയം സ്ഥിരതാമസക്കാരെയും ബാധിക്കുമോയെന്ന കാര്യത്തിൽ പാർട്ടി നേതാക്കൾ തമ്മിൽ വ്യത്യസ്ത വിശദീകരണങ്ങൾ നൽകിയതോടെയാണ് വിവാദം ഉയർന്നത്.
വൺ നേഷൻ അംഗമായ ബാർനബി ജോയ്സ് ആദ്യം സ്ഥിരതാമസക്കാരും വീടുകൾ വിറ്റഴിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം പ്രസ്താവന തിരുത്തി, നയം സ്ഥിരതാമസക്കാരെ ബാധിക്കില്ലെന്ന് വ്യക്തമാക്കി. പാർട്ടി സെനറ്റർ ഷോൺ ബെല്ലിനും നയം എങ്ങനെ നടപ്പാക്കുമെന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ഇതോടെ പാർട്ടി നിലപാട് വിശദീകരിക്കാൻ പോളിൻ ഹാൻസൺ നേരിട്ട് രംഗത്തെത്തി. വിദേശത്ത് താമസിക്കുന്ന വിദേശ പൗരന്മാരെയും താൽക്കാലിക വിസയിലുള്ളവരെയുമാണ് നയം ലക്ഷ്യമിടുന്നതെന്നും സ്ഥിരതാമസക്കാരെ ബാധിക്കില്ലെന്നും അവർ പറഞ്ഞു.
ലേബർ മന്ത്രി അമാണ്ട റിഷ്‌വർത്ത്, വൺ നേഷൻ ഭവന പ്രശ്നം തിരിച്ചറിഞ്ഞെങ്കിലും പ്രായോഗിക പരിഹാരം മുന്നോട്ടുവയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിമർശിച്ചു. പ്രധാനമന്ത്രി ആന്തണി അൽബനീസും ഈ നയം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ഥിരതാമസക്കാരിൽ ആശങ്ക സൃഷ്ടിക്കാമെന്ന് മുന്നറിയിപ്പ് നൽകി. സമീപകാല സർവേകളിൽ വൺ നേഷൻ പിന്തുണ വർധിപ്പിക്കുന്നതിനിടെയാണ് പാർട്ടിയുടെ ഭവന നയം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.