ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് ഓസ്‌ട്രേലിയ

'ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ഡ്രോണ്‍ ആക്രമണങ്ങളിലും ഓസ്ട്രേലിയക്കാരുടെയും മറ്റുയാത്രക്കാരുടെയും സുരക്ഷയില്‍ ഞാന്‍ വളരെയധികം ആശങ്കാകുലനാണ്,'' - വിദേശകാര്യ സഹമന്ത്രി
ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയ്ക്ക് നേരെ ആക്രമണം
ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല(photo: the guardian)
Published on

ഗസ: ഗസയ്ക്ക് സമീപം എത്തിയ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ 'അഗാധമായ ആശങ്ക' ഉണ്ടെന്ന് ഓസ്ട്രേലിയ പറഞ്ഞു.ആറ് ഓസ്ട്രേലിയന്‍ പൗരന്മാര്‍ ഫ്‌ലോട്ടില്ലയില്‍ ഉണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ''ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ഡ്രോണ്‍ ആക്രമണങ്ങളിലും ഓസ്ട്രേലിയക്കാരുടെയും അതിലെ മറ്റുയാത്രക്കാരുടെയും സുരക്ഷയില്‍ ഞാന്‍ വളരെയധികം ആശങ്കാകുലനാണ്,'' വിദേശകാര്യ സഹമന്ത്രി മാറ്റ് തിസ്ലെത്ത്വൈറ്റ് പറഞ്ഞു. ഫ്‌ലോട്ടില്ലയ്ക്കെതിരായ നിയമവിരുദ്ധമോ അക്രമപരമോ ആയ പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും അന്താരാഷ്ട്ര നിയമത്തെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെയും ബഹുമാനിക്കാനും ഓസ്ട്രേലിയ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 31 ന് സ്പെയിനില്‍ നിന്ന് പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ല, ഗസയിലേക്കുള്ള ഇതുവരെയുള്ള ഏറ്റവും വലിയ സമുദ്ര ദൗത്യമാണ്. ഇസ്രായേലിന്റെ നാവിക ഉപരോധത്തെ വെല്ലുവിളിക്കുന്നതിനും ഗസയിലേക്ക് സഹായം എത്തിക്കുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, കുറഞ്ഞത് 44 രാജ്യങ്ങളില്‍ നിന്നുള്ള 50 ലധികം കപ്പലുകളും പ്രതിനിധികളും ഇതില്‍ പങ്കുചേരുന്നു. അതേസമയം, ഗസയിലേക്ക് പോകുന്ന സഹായ ഫ്ലോട്ടില്ല കപ്പലുകള്‍ ആക്രമണങ്ങളും തടസ്സങ്ങളും ഉള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചെന്ന് റിപോര്‍ട്ടുകള്‍. തുടര്‍ന്ന്, നാവിക കമാന്‍ഡോകളും യുദ്ധക്കപ്പലുകളും ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യം ഫ്ലോട്ടില്ലയുടെ 'നിയന്ത്രണം ഏറ്റെടുക്കാന്‍' തയ്യാറെടുക്കുകയാണെന്നാണ്, ഇസ്രായേല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കാന്‍ റിപോര്‍ട്ട് ചെയ്തത്. നാവിക കപ്പലുകളില്‍ നൂറുകണക്കിന് ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അഷ്‌ദോദ് തുറമുഖം വഴി നാടുകടത്താനാണ് ഇസ്രായേല്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

Related Stories

No stories found.
Metro Australia
maustralia.com.au