

ഒഴിവാക്കാവുന്ന ചെലവുകൾക്കായി പൊതു ആശുപത്രികൾ പ്രതിവർഷം 1.2 ബില്യൺ ഡോളർ പാഴാക്കുന്നുവെന്ന് റിപ്പോർട്ട്. അനാവശ്യ നടപടികൾ ഉൾപ്പെടെയുള്ള ഒഴിവാക്കാവുന്ന ചെലവുകളാണ് ഇതിൽപ്പെടുന്നത്. സംസ്ഥാനങ്ങളും ഫെഡറൽ സർക്കാരും തമ്മിലുള്ള ഫണ്ടിംഗ് തർക്കങ്ങൾ ശക്തമാവുന്ന സമയത്താണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം ഓസ്‌ട്രേലിയയുടെ ആശുപത്രി ഫണ്ടിംഗ് സംവിധാനം “തകരാറിലായി” പ്രവർത്തിക്കുകയാണെന്നും യാഥാർത്ഥ്യമില്ലാത്ത ബജറ്റുകൾ കാരണം ആശുപത്രികൾ വർഷംതോറും ചെലവുകൂടി സർക്കാരിന്റെ സഹായം തേടേണ്ടിവരുന്ന അവസ്ഥയിലാണെന്നും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഫണ്ടിംഗ് 50% വർധിച്ചിട്ടും ആംബുലൻസ് റാമ്പിംഗ്, സർജറി കാത്തിരിപ്പിന്റെ ദൈർഘ്യം, ജീവനക്കാരുടെ ക്ഷീണം എന്നിവ മൂലം പൊതുആശുപത്രികൾ കനത്ത സമ്മർദ്ദത്തിലാണ്.
പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ആശുപത്രി ചെലവുകൾ നിയന്ത്രിച്ചാൽ മാത്രമേ ഫണ്ടിംഗ് കരാർ മാനിക്കുകയുള്ളൂവെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കത്ത് സംസ്ഥാന–ഫെഡറൽ സർക്കാരുകൾ തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കി.
അനാവശ്യ ആശുപത്രി വാസം, തെളിവില്ലാത്ത പരിശോധനകളും പ്രക്രിയകളും, ഉപയോഗിക്കപ്പെടാതെ പോകുന്ന ആരോഗ്യപ്രവർത്തകരുടെ കഴിവ് എന്നിവ വലിയ നഷ്ടത്തിന് കാരണമാകുന്നുവെന്നും റിപ്പോർട്ട് പറഞ്ഞു. ഒരേ ചികിത്സയ്ക്ക് ആശുപത്രികൾ തമ്മിൽ വലിയ ചെലവു വ്യത്യാസങ്ങളുണ്ടെന്നും വിക്ടോറിയയിൽ മുട്ടുമാറ്റിവയ്ക്കൽ ചികിത്സാ ചെലവിൽ 14,000 ഡോളർ വരെ വ്യത്യാസമുണ്ടെന്നും കണ്ടെത്തി. ചിലർമുട്ട് സർജറി കഴിഞ്ഞ് 2 ദിവസത്തിനുള്ളിൽ ഡിസ്ചാർജാകുമ്പോൾ, ചിലർക്ക് 12 ദിവസം വരെ ആശുപത്രിയിൽ കഴിയേണ്ടിവന്നിട്ടുണ്ട്.
മൊത്തത്തിൽ 1.2 ബില്യൺ ഡോളർ ലാഭിക്കാമെന്നും ഇത് 1,60,000 ആശുപത്രി സന്ദർശനങ്ങളുടെ ചെലവിനൊപ്പമാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.