

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും സാമ്പത്തിക അനിശ്ചിതത്വവും കാരണം ഓസ്‌ട്രേലിയയിൽ വരും ദിവസങ്ങളിൽ കടുത്ത വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് ട്രഷറർ ജിം ചാൽമേഴ്‌സ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം ആഗോള എണ്ണ-വാതക വിതരണത്തെ ബാധിക്കുമെന്നും ഇത് ഓസ്‌ട്രേലിയൻ വിപണിയിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മെയ് മാസത്തെ ഫെഡറൽ ബജറ്റിൽ ഈ ആഗോള സാഹചര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുക.
സംഘർഷം നീണ്ടുനിൽക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കാൻബറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾ തടയപ്പെടുന്നതും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുന്നതും ഇന്ധനവില വർദ്ധിക്കാൻ കാരണമാകും. ഇന്ധനവില അനാവശ്യമായി വർദ്ധിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷന് (ACCC) അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്കുകൾ വർദ്ധിപ്പിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ റിസർവ് ബാങ്ക് ഗവർണർ മിഷേൽ ബുള്ളക് ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അപ്രതീക്ഷിതമായ വിലക്കയറ്റം ഉണ്ടായാൽ കർശന നടപടികൾ വേണ്ടിവരുമെന്നും അവർ അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ഇത്തരം ആഘാതങ്ങളെ നേരിടാൻ സർക്കാർ മുൻകൂട്ടി തയ്യാറെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ ട്രഷറർ ടിം വിൽസൺ ആരോപിച്ചു.