യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാകുന്നു; വെടിനിർത്തലില്ലെന്ന് ട്രംപ്  (Andrew Caballero/AFP)
World

വെടിനിർത്തലില്ലെന്ന് ട്രംപ്, ഹോർമുസ് സംരക്ഷണത്തിന് സഖ്യകക്ഷികൾ മുന്നോട്ട് വരണമെന്ന് നിർദ്ദേശം

എതിരാളിയെ പൂർണ്ണമായും തകർക്കുന്ന ഘട്ടത്തിൽ വെടിനിർത്തൽ എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നും "ഞങ്ങൾ വിജയിച്ചു കഴിഞ്ഞു" എന്നും അദ്ദേഹം അവകാശപ്പെട്ടു.

Elizabath Joseph

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എതിരാളിയെ പൂർണ്ണമായും തകർക്കുന്ന ഘട്ടത്തിൽ വെടിനിർത്തൽ എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നും "ഞങ്ങൾ വിജയിച്ചു കഴിഞ്ഞു" എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഷി ഇല്ലാതാക്കുക, പ്രതിരോധ വ്യവസായ കേന്ദ്രങ്ങൾ തകർക്കുക, ആണവായുധം നിർമ്മിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ അഞ്ച് പ്രധാന ലക്ഷ്യങ്ങൾ:

ട്രംപ് തന്റെ പ്രസ്താവനയിൽ അഞ്ച് പ്രധാന ലക്ഷ്യങ്ങളാണ് അക്കമിട്ട് നിരത്തിയത്. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങളും മിസൈലുകളും പൂർണ്ണമായും നശിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന. രണ്ടാമതായി, ഇറാന്റെ പ്രതിരോധ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ (Defense Industrial Base) തകർക്കുക എന്നതാണ്. മൂന്നാമതായി, ഇറാന്റെ നാവിക-വ്യോമ സേനകളെയും വിമാന വിരുദ്ധ ആയുധങ്ങളെയും ഇല്ലാതാക്കും. നാലാമതായി, ഇറാനെ ആണവശക്തിയാകാൻ ഒരിക്കലും അനുവദിക്കില്ലെന്നും അത്തരം നീക്കമുണ്ടായാൽ അതിവേഗം തിരിച്ചടിക്കാനുള്ള സജ്ജീകരണം അമേരിക്ക ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാമതായി, ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ സഖ്യകക്ഷികൾക്ക് ഉയർന്ന സുരക്ഷ ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണ ചുമതല ഇനിമുതൽ അത് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അമേരിക്ക അതിന് കാവൽ നിൽക്കില്ലെന്നും ട്രംപ് പറഞ്ഞു. ആവശ്യമെങ്കിൽ സഹായം നൽകാൻ തയ്യാറാണെങ്കിലും പ്രാഥമിക ഉത്തരവാദിത്തം സഖ്യകക്ഷികൾക്കായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലേക്ക് കരസേനയെ അയക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് ആവർത്തിക്കുമ്പോഴും, കൂടുതൽ മറീൻ സൈനികരെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനുള്ള തീരുമാനം അമേരിക്കയുടെ സൈനിക നീക്കങ്ങൾ വിപുലമാക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

SCROLL FOR NEXT