യുക്രെയ്നിലെ അതിശൈത്യം കണക്കിലെടുത്ത് ഒരാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതിശൈത്യം മൂലം യുക്രെയ്‌നിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി ട്രംപ് നടത്തിയ വ്യക്തിപരമായ അഭ്യർത്ഥന പുട്ടിൻ അംഗീകരിക്കുകയായിരുന്നു. നിലവിൽ യുക്രെയ്‌നിൽ മൈനസ് 27 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുകയും വരും ദിവസങ്ങളിൽ ശൈത്യം കടുക്കുമെന്ന് മുന്നറിയിപ്പുകൾ വരികയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.
അതേസമയം, യുദ്ധഭൂമിയിൽ ആക്രമണങ്ങൾക്കും സൈനികരുടെ മൃതദേഹങ്ങൾ കൈമാറുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. തെക്കൻ യുക്രെയ്നിലെ സാപൊറീഷ്യയിൽ റഷ്യ നടത്തിയ ഡ്രോണാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം മാത്രം റഷ്യ ആറായിരത്തോളം ഡ്രോണാക്രമണങ്ങളാണ് യുക്രെയ്നിൽ നടത്തിയത്. ഞായറാഴ്ച യുഎസ് മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് ഈ സംഭവങ്ങൾ. അതിനിടെ, കൊല്ലപ്പെട്ട ആയിരം യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യയും, 30 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്നും പരസ്പരം കൈമാറി.