ജർമ്മനിയിലെ ബെർലിൻ സംസ്ഥാന സർക്കാരിനെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിന് പിന്നാലെ മോഷ്ടിച്ച ഡാറ്റ റാൻസംവെയർ സംഘം പുറത്തുവിട്ടു. സംഭവത്തിന്റെ വ്യാപ്തിയും ബാധ്യതയും വിലയിരുത്താൻ ബെർലിൻ സർക്കാർ അടിയന്തര പരിശോധന ആരംഭിച്ചു. Rhysida എന്ന റാൻസംവെയർ സംഘമാണ് വെള്ളിയാഴ്ച 5.79 ടെറാബൈറ്റ് ഡാറ്റ പുറത്തുവിട്ടത്. ഡാറ്റയ്ക്ക് 30 ബിറ്റ്കോയിൻ (ഏകദേശം 77,622 ഡോളർ) അടിസ്ഥാനവില നിശ്ചയിച്ച് സംഘം നടത്തിയ ലേലം ഏതാനും ദിവസങ്ങൾക്ക് ശേഷം അവസാനിച്ചിരുന്നു. മോചനദ്രവ്യം നൽകില്ലെന്ന് ബെർലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബെർലിൻ സർക്കാരിന്റെ രണ്ട് വകുപ്പുകളെയാണ് സൈബർ ആക്രമണം ബാധിച്ചത്. സെപ്റ്റംബർ 20ന് ബെർലിൻ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ചോർത്തപ്പെട്ട ഡാറ്റ പരിശോധിക്കാനും സ്ഥിരീകരിക്കാനും അതിന്റെ പ്രത്യാഘാതം വിലയിരുത്താനും പ്രത്യേക കേന്ദ്ര പ്രതിസന്ധി വിഭാഗത്തെ ചുമതലപ്പെടുത്തി. ഡാറ്റ ചോർച്ച ബാധിച്ച പൗരന്മാരെയും സ്ഥാപനങ്ങളെയും വിവരമറിയിക്കുന്ന നടപടികൾക്കും ഈ വിഭാഗം നേതൃത്വം നൽകും. സംഭവത്തെ “അത്യന്തം ഗുരുതരമായ കുറ്റകൃത്യം” എന്നും സംസ്ഥാനത്തിന് നേരെയുള്ള ആക്രമണമെന്നുമാണ് ബെർലിൻ സർക്കാർ വിശേഷിപ്പിച്ചത്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഡാറ്റ ചോർച്ച ബാധിച്ച വ്യക്തികളെ ജർമ്മൻ, യൂറോപ്യൻ ഡാറ്റ സംരക്ഷണ നിയമങ്ങൾ അനുസരിച്ച് ബന്ധപ്പെട്ട അധികൃതർ നേരിട്ട് അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കി.