മുഴയുടെ വളര്‍ച്ച നേരിട്ട് മനസിലാക്കാന്‍ കഴിയാത്ത ഇടങ്ങള്‍ വരെ എഐ കൃത്യമായി കണ്ടെത്തി വിവരം കൈമാറി. 
World

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം

48കാരനായ റിസ് ഹിബര്‍ട്ടാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. റിസിന്റെ തലച്ചോറില്‍ ഒരു മുഴ കണ്ടെത്തിയിരുന്നു. പിറ്റിയൂറ്ററി ഗ്രന്ഥിക്ക് സമീപമായിരുന്നു ഈ വളര്‍ച്ച.

Safvana Jouhar

ലണ്ടന്‍: എഐ സഹായത്തോടെ നടന്ന ലോകത്തെ ആദ്യത്തെ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ വിജയകരം. ഇംഗ്ലണ്ടിലാണ് ചരിത്രം കുറിച്ച ഈ ശസ്ത്രക്രിയ നടന്നത്. രോഗി നിലവില്‍ സുഖം പ്രാപിച്ച് വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 48കാരനായ റിസ് ഹിബര്‍ട്ടാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. റിസിന്റെ തലച്ചോറില്‍ ഒരു മുഴ കണ്ടെത്തിയിരുന്നു. പിറ്റിയൂറ്ററി ഗ്രന്ഥിക്ക് സമീപമായിരുന്നു ഈ വളര്‍ച്ച. കൂടുതല്‍ പരിശോധനയില്‍ ഇതിന് 11 മില്ലിമീറ്റര്‍ വളര്‍ച്ചയുണ്ടെന്ന് കണ്ടെത്തി. മാര്‍ബിള്‍ കഷ്ണത്തോളം വലിപ്പമുള്ള ഈ മുഴ റിസിന്റെ ജീവന് വെല്ലുവിളിയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കിഴക്കന്‍ ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഡ്ഷയറിലായിരുന്നു റിസ് ഹിബര്‍ട്ട് താമസിച്ചിരുന്നത്. സാധാരണ ജീവിതം നയിച്ചിരുന്ന റിസ്, ഒരു ദിവസം നടക്കുന്നതിനിടെ ബോധരഹിതനായി വീണു. തുടര്‍ന്ന് റിസിനെ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ റിസിന്റെ തലയില്‍ മുഴ കണ്ടെത്തി. ഇത് റിസിന്റെ കാഴ്ച ശക്തിയെ ബാധിച്ചെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. കാഴ്ചയുമായി ബന്ധപ്പെട്ട നാഡിക്ക് സമീപമാണ് മുഴ വളര്‍ന്നത്. ഇതിന് സമീപത്ത് തന്നെയാണ് പ്രധാനപ്പെട്ട പല സിരകളും കടന്നുപോകുന്നത്. ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ രോഗിയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്ന നിലയിലായിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് റിസിന് നടക്കാന്‍ ഒരു താങ്ങ് വേണ്ട അവസ്ഥവന്നു. ഇതോടെ ആരോഗ്യം വീണ്ടെടുക്കണമെന്ന കടുത്ത ആഗ്രഹത്തിലാണ് എഐ സഹായത്തോടെയുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം സമ്മതം മൂളിയത്.

നാഡികള്‍ക്കും രക്തക്കുഴലുകള്‍ക്കും അല്ലെങ്കില്‍ തലച്ചോറിലെ മടക്കുകള്‍ക്കും ഇടയിലേക്ക് ട്യൂമറിന്റെ ഭാഗം വളര്‍ന്നാല്‍ അത് നീക്കം ചെയ്യാന്‍ സാധിക്കാതെ വരും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ശസ്ത്രക്രിയ നടത്തിയാല്‍ സ്‌ട്രോക്കോ മരണമോ വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് ഡോക്ടര്‍മാര്‍ എഐയുടെ സഹായം തേടിയത്. തത്സമയ ശസ്ത്രക്രിയ ദൃശ്യങ്ങള്‍ അവലോകനം ചെയ്ത് എഐ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ സഹായത്തോടെയാണ് വിദഗ്ധരായ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. മുഴയുടെ വളര്‍ച്ച നേരിട്ട് മനസിലാക്കാന്‍ കഴിയാത്ത ഇടങ്ങള്‍ വരെ എഐ കൃത്യമായി കണ്ടെത്തി വിവരം കൈമാറി. ഇതോടെ സങ്കീര്‍ണമായ ശസ്ത്രക്രിയ കൂടുതല്‍ മികവോടെ ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കായി.

SCROLL FOR NEXT