സപ്ലൈകോ ഷോപ്പ് 
Kerala

ഓണത്തിന് താങ്ങായത് സപ്ലൈകോ, ചരിത്രം സൃഷ്ടിച്ച് വില്പന

ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്.

Elizabath Joseph

തിരുവനന്തപുരം: വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ഓണക്കാലത്ത് സാധാരണക്കാർക്ക് ആശ്വാസമായത് സപ്ലൈകോ ആണ്. വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ അരിയും പഞ്ചസാരയും ധാന്യങ്ങളും ഒക്കെ നല്കിയ സപ്ലൈകോ തന്നെയായിരുന്നു. ഈ ഓണത്തിനാവട്ടെ, റെക്കോര്‍ഡ് സൃഷ്ടിച്ചാണ് സപ്ലൈക്കോയുടെ വില്പന.

ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ഓഗസ്റ്റ് 27 നായിരുന്നു. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു. ഓഗസ്റ്റ് 29 ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു.

അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബർ 3 വരെ 1.19 ലക്ഷം ക്വിന്റൽ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലാ ഫെയറുകളിൽ 4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളിൽ 14.41 കോടി രൂപയുടെയും വില്പന നടന്നു.

മഞ്ഞ കാർഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ഉത്രാട ദിനത്തിൽ ഉച്ചവരെ 90 ശതമാനം പൂർത്തിയായി.

SCROLL FOR NEXT