തൃശൂര്‍: മണ്ണൂത്തി കാർഷിക സർവ്വകലാശാലയിൽ അനധികൃതമായി വർധിപ്പിച്ച ഫീസിൽ കുറവ് വരുത്തുമെന്ന് മന്ത്രി പി പ്രസാദ് . ബിരുദ കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാൻ ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. ഫീസ് വര്‍ധനവ് താങ്ങാനാകില്ലെന്ന് അറിയിച്ച് വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വിദ്യാര്‍ഥി പഠനം അവസാനിപ്പിച്ച വാർത്ത വിവാദമായിരുന്നു.
ഫീസ് കുറയ്ക്കുന്ന കാര്യം എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പരിഗണനയിൽ വയ്ക്കുകയും അവർ അംഗീകരിക്കുകയും വേണം. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് ഫീസിൽ ഗണ്യമായ കുറവ് വരുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സാധിക്കും.
വിദ്യാർഥികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം മൂലം അവർക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു തടസവും ഉണ്ടാകാൻ പാടില്ല. ആ തരത്തിൽ ഉള്ള ഇടപെടൽ സർവകലാശാല നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സർവകലാശാല സ്‌കോളർഷിപ്പിന്റെ കാര്യവും ആലോചിച്ചിരുന്നു. സഹായിക്കാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളെക്കുറിച്ചും പരിശോധിക്കണമെന്ന് സർവകലാശാലയോട് നിർദേശിച്ചതായും മന്ത്രി പറഞ്ഞു.