മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ്ങ് മികവിൽ ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലില്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയം സ്വന്തമാക്കി ഇന്ത്യ മുന്നേറിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
19.2-ാം ഓവറില്‍ ബൗണ്ടറിയടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു സാംസണ്‍ മാച്ച് വിന്നിങ് നോക്കുമായി കളം നിറഞ്ഞു. മൂന്ന് റണ്‍സകലെയാണ് സഞ്ജുവിന് സെഞ്ച്വറി നഷ്ടമായത്. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് സഞ്ജു അടിച്ചെടുത്തു. നാല് സിക്‌സറുകളും 12 ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വിക്കറ്റുകള്‍ ഒന്നൊന്നായി വീണുകൊണ്ടിരുന്നപ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിശേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18), തിലക് വര്‍മ (27), ഹാര്‍ദിക് പാണ്ഡ്യ (17), ശിവം ദുബെ (8*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
നേരത്തെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‌മൻ പവൽ (19 പന്തിൽ 34)– ജയ്സൻ ഹോൾഡർ (22 പന്തിൽ 37) സഖ്യമാണ് കരീബിയൻ സ്കോർ 200 റൺസിന് അടുത്തെത്തിച്ചത്. 25 പന്തില്‍ 40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഷിംറോൺ ഹെറ്റ്‌മയർ (12 പന്തിൽ 27) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
അതേസമയം വിൻഡീസിനെതിരായ മാച്ച് വിന്നിങ് ഇന്നിങ്സ് കാഴ്ചവെച്ചതിന് പിന്നാലെ തകർപ്പൻ റെക്കോർഡും സ്വന്തം പേരിലെഴുതിച്ചേർത്തിരിക്കുകയാണ് സഞ്ജു സാംസൺ. ചേസ് മാസ്റ്ററെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ വിരാട് കോഹ്‌ലിയെയാണ് റെക്കോർഡിൽ സഞ്ജു മറികടന്നത്. ടി20 ലോകകപ്പിലെ റൺ ചേസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡിലാണ് വിരാട് കോഹ്‌ലിയെ സഞ്ജു സാംസൺ മറികടന്നത്. 2016 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും (2022 ൽ) പാകിസ്താനെതിരെയും (82 നോട്ടൗട്ട്) കോഹ്‌ലി നേടിയ 82 റൺസ് ആണ് മറികടന്നത്.