ബീഹാർ മോഡലിൽ തിരഞ്ഞെടുപ്പ് പട്ടികയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ ചർച്ച ചെയ്യുകയും നിർദ്ദേശം മുന്നോട്ട് കൊണ്ടുപോകുവാൻ തീരുമാനിക്കുകയും ചെയ്തു.
ബീഹാറിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (SIR- സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) നടത്തിയിരുന്നു. ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുവാനാണ് തീരുമാനം. ബീഹാർ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുന്നേ തന്നെ വോട്ടർ പട്ടിക പരിഷ്കരണം വന്നേക്കുമെന്നാണ് കരുതുന്നത്.
മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഇരട്ടപ്പേരുകള്‍, പൗരന്മാരല്ലാത്തവര്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുകയും
അതോടൊപ്പം യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയുമാണ് പ്രത്യേക പുനഃപരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം എപ്പോള്‍ സാധിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചോദ്യത്തിന് സെപ്റ്റംബറോടെ അടിസ്ഥാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഒക്ടോബറില്‍ നടപടികള്‍ ആരംഭിക്കുമെന്നും ഭൂരിഭാഗം ഉദ്യോഗസ്ഥരും ഉറപ്പ് നല്കിയിട്ടുണ്ട്. കൂടാതെ, പുനഃപരിശോധന സമയത്ത് വോട്ടര്‍മാരെ തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. എളുപ്പത്തിൽ ലഭിക്കുന്നതും പ്രാദേശികമായി ലഭിക്കുവാൻ സാധ്യതയുമുള്ള സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത് തീരുമാനിക്കുന്നത്.