സിഡ്നി: ഓസ്‌ട്രേലിയയിലെ സമൂഹമാധ്യമ നിരോധനം കുട്ടികളെ സുരക്ഷിതരാക്കില്ലെന്ന് മുന്നറിയിപ്പ് നൽകി യൂട്യൂബ്. സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ വിലക്കാനുള്ള ഓസ്‌ട്രേലിയയുടെ നീക്കം "സദുദ്ദേശ്യപരമാണ്", പക്ഷേ അത് അവരെ ഓൺലൈനിൽ സുരക്ഷിതരാക്കില്ല എന്നാണ് യൂട്യൂബ് മുന്നറിയിപ്പ് നൽകിയത്.
പ്രധാനമന്ത്രി ആന്റണി അൽബനീസ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നിയമപ്രകാരം 2025 അവസാനത്തോടെ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കും. ഫെയ്‌സ്ബുക്ക്, ടിക്‌ടോക്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് നിയമലംഘനം നടത്തിയാൽ കനത്ത പിഴ ലഭിക്കും.
നിയമം നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും അതിന് അനിഷ്ടഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും നിയമം നടപ്പിലാക്കുക പ്രയാസകരമാണ്, കൂടാതെ ഇത് കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നില്ലെന്നും യൂട്യൂബിന്റെ ഓസ്‌ട്രേലിയൻ വക്താവ് റേച്ചൽ ലോഡ് പറഞ്ഞു. കൂടാതെ, യൂട്യൂബ് സാമൂഹ്യമാധ്യമമല്ലെന്നും അതിനാൽ നിയമപരിധിക്കു പുറത്താകണമെന്നും ലോഡ് ആവശ്യപ്പെട്ടു.
നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാല് സോഷ്യൽ മീഡിയ കമ്പനികൾക്ക് 49.5 മില്യൺ യുഎസ് ഡോളർ (യുഎസ് $ 32 മില്യൺ) വരെ പിഴ ചുമത്താൻ ഇ-സേഫ്റ്റി കമ്മീഷണർക്ക് കഴിയും.
കഴിഞ്ഞ മാസം, സോഷ്യൽ മീഡിയ ഭീമന്മാർ എല്ലാ ഉപയോക്താക്കളുടെയും പ്രായം പരിശോധിക്കേണ്ടതില്ലെന്നും, പ്രായപൂർത്തിയാകാത്തവരെ കണ്ടെത്തി നിർജ്ജീവമാക്കുന്നതിന് "ന്യായമായ നടപടികൾ" സ്വീകരിക്കണമെന്നും സർക്കാർ പറഞ്ഞു.