ഒമ്പത് വയസ്സുകാരിയായ പെർത്ത് സ്വദേശിനി ഹാനിയ അഹമ്മദ്  (9 News)
Western Australia

പാകിസ്ഥാനിൽ 9 വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: വെടിവെക്കാൻ അനുമതിയില്ലായിരുന്നെന്ന് റിപ്പോർട്ട്

സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ സ്വയംരക്ഷാ വാദം തള്ളിയത്. വെടിയുതിർക്കാൻ ഇയാൾക്ക് ഔദ്യോഗിക അനുമതി നൽകിയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Safvana Jouhar

പെർത്ത്: പാകിസ്ഥാനിലെ ലാഹോറിൽ ഒമ്പത് വയസ്സുകാരിയായ പെർത്ത് സ്വദേശിനി ഹാനിയ അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിൽ വെടിയുതിർത്തത് കുറ്റാരോപിതനായ പൊലീസ് കോൺസ്റ്റബിൾ തന്നെയെന്ന് അന്വേഷണ റിപ്പോർട്ട്. ജൂൺ 10നാണ് കുടുംബത്തെ സന്ദർശിക്കുന്നതിനായി പാകിസ്ഥാനിലെത്തിയ ഹാനിയ ലാഹോറിൽ കൊല്ലപ്പെട്ടത്. ആയുധധാരികളായ കവർച്ചക്കാരെ പിന്തുടർന്ന പ്രാദേശിക പൊലീസ് സംഘം ഹാനിയയും കുടുംബവും സഞ്ചരിച്ചിരുന്ന വാടക ടൊയോട്ട കാർ കവർച്ചക്കാർ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിന് നേരെ വെടിയുതിർക്കുകയും ഹാനിയ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ ഹാനിയയുടെ സഹോദരനും പിതാവ് അദീൽ അഹമ്മദിനും ഗുരുതരമായി പരിക്കേറ്റു. കവർച്ചക്കാർ തനിക്ക് നേരെ വെടിയുതിർത്തുവെന്ന് കരുതി സ്വയംരക്ഷയ്ക്കായാണ് വെടിയുതിർത്തതെന്നായിരുന്നു പൊലീസുകാരന്റെ വാദം. എന്നാൽ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് അദീൽ അഹമ്മദ് ആരോപിച്ചത്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ സ്വയംരക്ഷാ വാദം തള്ളിയത്. വെടിയുതിർക്കാൻ ഇയാൾക്ക് ഔദ്യോഗിക അനുമതി നൽകിയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട ഔപചാരിക വിചാരണ അടുത്ത മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT