മെൽബൺ: മെൽബണിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് പോയ വിമാനത്തിൽ അതിക്രമം നടത്തിയ രണ്ട് യാത്രക്കാരെ സഹയാത്രികരും ക്യാബിൻ ജീവനക്കാരും ചേർന്ന് കെട്ടിയിട്ട് നിയന്ത്രിച്ചതായി റിപ്പോർട്ട്. വിർജിൻ ഓസ്‌ട്രേലിയയുടെ പ്രതിദിന VA7 മെൽബൺ–ദോഹ സർവീസിലാണ് സംഭവം. ഖത്തർ എയർവേയ്സ് ആണ് വിമാനം സർവീസ് നടത്തുന്നത്. സംഭവം നടന്ന തീയതി വ്യക്തമല്ല.
യാത്രക്കാരിൽ ഒരാൾ മറ്റൊരാളെ നിയന്ത്രിക്കാൻ കേബിൾ ടൈകൾ ഉപയോഗിച്ചതായി 3AW ഡ്രൈവ് അവതാരക ജാക്വി ഫെൽഗേറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് മറ്റൊരു യാത്രക്കാരനും ക്യാബിൻ ജീവനക്കാരനും ചേർന്ന് ഒരാളെ നിരീക്ഷണത്തിൽ ഇരുത്തി. രണ്ടാമത്തെ യാത്രക്കാരനെ ക്യാബിൻ ജീവനക്കാരൻ കൈവിലങ്ങിട്ട് നിലത്ത് കിടത്തി നിയന്ത്രിച്ചതായും റിപ്പോർട്ടുണ്ട്. വിമാനം ലാൻഡ് ചെയ്ത ശേഷം അധികൃതർ വിമാനത്താവളത്തിലെത്തിയതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 63കാരിയുടെ മകൾ നൽകിയ വിവരങ്ങളും ഫെൽഗേറ്റ് പങ്കുവച്ചു. സംശയിക്കപ്പെടുന്ന യാത്രക്കാരുടെ സമീപത്തായിരുന്നു ഇവരുടെ അമ്മ ഇരുന്നതെന്നും സംഭവം “ഭയപ്പെടുത്തുന്നതും അപമാനകരവുമായ അനുഭവം” ആയിരുന്നെന്നും മകൾ പറഞ്ഞു. വിമാനത്തിന്റെ വൈഫൈ ഉപയോഗിച്ച് സംഭവങ്ങൾ രൂക്ഷമാകുന്നതിനിടെ അമ്മ കുടുംബാംഗങ്ങൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായും അവർ പറഞ്ഞു.
യാത്രക്കാർ വിമാന ജീവനക്കാരെ തലകൊണ്ട് ഇടിക്കുകയും തുപ്പുകയും ചെയ്തതായാണ് റിപ്പോർട്ട്. തങ്ങളുടെ കൈവശം തോക്കുണ്ടെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വിമാനത്തിന്റെ ഗാലിയിൽ ഓരോരുത്തരെയും നിയന്ത്രിക്കാൻ ആറ് മുതൽ ഏഴ് പേർ വരെ ആവശ്യമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.