മെൽബണിന് കിഴക്ക് ഗിപ്‌സ്‌ലാൻഡിലെ ടയേഴ്‌സിൽ വീട്ടിലുണ്ടായെന്ന് കരുതുന്ന കോടാലി ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. സംഭവത്തിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന 48കാരൻ പീറ്റർ ഒ'റയാനെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. 76കാരനായ പുരുഷനും 74കാരിയായ സ്ത്രീയും 47കാരനായ മറ്റൊരു പുരുഷനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. കോടാലിയുമായി എത്തിയ ഒരാൾ ഇവരെ ആക്രമിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
ആക്രമണത്തിന് പിന്നാലെ പ്രതിയെന്ന് കരുതുന്ന ഒ'റയാൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതോടെ പരിക്കേറ്റവർ അടിയന്തര സേവനങ്ങളെ വിളിക്കുകയായിരുന്നു. ജീവന് ഭീഷണിയായ പരിക്കേറ്റ 76കാരനെയും 47കാരനെയും വിമാനമാർഗം മെൽബണിലെ ആശുപത്രിയിലെത്തിച്ചു. 74കാരിയായ സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരുടെയും നില ഗുരുതരമാണെങ്കിലും നിലവിൽ സ്ഥിരതയുള്ളതാണെന്ന് പൊലീസ് അറിയിച്ചു. മെൽബണിലെ ദി ആൽഫ്രഡ് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
ഒരു തർക്കത്തെ തുടർന്നാകാം ആക്രമണം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ മൂന്ന് പേരും ഒ'റയാനെ പരിചയമുള്ളവരാണെന്നും പൊലീസ് കരുതുന്നു. ഒ'റയാന് സ്ഥിര താമസ വിലാസമില്ലെന്നും ഇയാൾ കാട്ടുപ്രദേശങ്ങളിൽ താമസിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. കറുപ്പും മസ്റ്റർഡ് നിറവും കലർന്ന ജാക്കറ്റും കറുത്ത ബാക്ക്പാക്കും ധരിച്ച നിലയിലാണ് ഇയാളെ അവസാനമായി കണ്ടത്. ഇടത്തരം ശരീരപ്രകൃതിയുള്ള ഇയാൾക്ക് ഇരുണ്ട ചാരനിറത്തിലുള്ള മുടിയാണുള്ളത്. ഒ'റയാന്റെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്നവർ വിവരം നൽകണമെന്നാണ് അഭ്യർഥന. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ ഇപ്പോഴും കോടാലിയും കൈസോയും കൈവശം വച്ചിരിക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇയാളെ കണ്ടാൽ സമീപിക്കാതെ ഉടൻ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഉപേക്ഷിക്കപ്പെട്ട വീടുകളിലോ ചെറിയ കെട്ടിടങ്ങളിലോ ഒളിച്ചുതാമസിക്കാൻ ഇയാൾ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.