(Image/ Stock)
Tasmania

ടാസ്മാനിയൻ സ്കൂളുകളിൽ മൊബൈൽ ഫോൺ നിയന്ത്രണം കടുപ്പിക്കുന്നു

വിദ്യാഭ്യാസ വകുപ്പ് നയത്തിൽ വരുത്തിയ മാറ്റത്തെ തുടർന്ന്, സ്കൂൾ സമയത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വിദ്യാർഥികളുടെ കൈവശം സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഇനി ഉണ്ടാകില്ല.

Safvana Jouhar

ഹോബാർട്ട്: ടാസ്മാനിയയിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കി. വിദ്യാഭ്യാസ വകുപ്പ് നയത്തിൽ വരുത്തിയ മാറ്റത്തെ തുടർന്ന്, സ്കൂൾ സമയത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വിദ്യാർഥികളുടെ കൈവശം സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഇനി ഉണ്ടാകില്ല. മൊബൈൽ ഫോണുകൾ വിദ്യാർഥികളുടെ ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കുന്നതിന് പകരം സ്കൂൾ ഓഫീസിലോ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലോ ഏൽപ്പിക്കണം. ആരോഗ്യപരമായ ആവശ്യങ്ങളോ പഠന സഹായവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളോ ഉള്ള വിദ്യാർഥികൾക്ക് ചില ഇളവുകൾ അനുവദിക്കും.

2020ൽ തന്നെ ക്ലാസ് മുറികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ ഓസ്‌ട്രേലിയയിലെ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു ടാസ്മാനിയ. പുതുക്കിയ നയം പ്രകാരം, “സ്കൂൾ സമയത്ത് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ പോലും വിദ്യാർഥികളുടെ കൈവശം സൂക്ഷിക്കാൻ ഇനി അനുവദിക്കില്ല” എന്ന് Department of Education, Children and Young People (DECYP) വ്യക്തമാക്കി. സ്കൂൾ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നയം എല്ലാ വിദ്യാർഥികൾക്കും പ്രിൻസിപ്പൽമാർ നടപ്പാക്കണം. പുതിയ നയം പ്രാവർത്തികമാക്കുന്നതിനുള്ള കൂടുതൽ മാർഗനിർദേശങ്ങൾ വകുപ്പ് സ്കൂളുകൾക്ക് നൽകിവരികയാണ്.

ക്ലാസ് മുറികളിൽ ലോക്ക് ബോക്സുകൾ

ക്വീൻസ്ടൗണിന് വടക്കുള്ള Rosebery District School, ഓഗസ്റ്റ് 11ന് രക്ഷിതാക്കൾക്ക് അയച്ച കത്തിലൂടെ പുതിയ സംവിധാനം വിശദീകരിച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് മുമ്പ് വിദ്യാർഥികൾ മൊബൈൽ ഫോണുകൾ മാത്രമല്ല, ഇയർബഡുകളും ഹെഡ്ഫോണുകളും ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും പേരുള്ള കവറുകളിൽ നൽകി ക്ലാസ് മുറികളിലെ ലോക്ക് ബോക്സുകളിൽ സൂക്ഷിക്കണം. തുടർന്ന് ഒരു മുതിർന്ന ജീവനക്കാരൻ ബോക്സുകൾ ശേഖരിച്ച് സ്കൂൾ ഫ്രണ്ട് ഓഫീസിലെ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കും. ഉച്ചയ്ക്ക് 2.40ന് ഉപകരണങ്ങൾ തിരികെ നൽകും. സ്മാർട്ട് വാച്ചുകൾ ധരിക്കാൻ ഇപ്പോഴും അനുമതിയുണ്ടെങ്കിലും അവ എയർപ്ലെയിൻ മോഡിൽ ആയിരിക്കണം. നിയമം പാലിക്കാത്ത വിദ്യാർഥികൾക്കെതിരെ നിലവിലുള്ള പെരുമാറ്റച്ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും സ്കൂൾ അറിയിച്ചു.

ലോൺസെസ്റ്റണിലെ Waverley Primary School ഉൾപ്പെടെയുള്ള മറ്റ് സ്കൂളുകളും പുതിയ നയത്തിന് അനുസരിച്ച് തങ്ങളുടെ മൊബൈൽ ഫോൺ ചട്ടങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. സ്കൂൾ സമയത്തിന് മുമ്പും ശേഷവും ഫോൺ ഉപയോഗിക്കുന്നതിനായി പല വിദ്യാർഥികളും ഉപകരണങ്ങൾ കൊണ്ടുവരുന്നതായി സ്കൂളുകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനാണ് പുതിയ നിയമമെന്നും ഫോൺ കൊണ്ടുവരുന്നത് പൂർണമായി തടയുകയല്ല ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT