സിഡ്‌നിയുടെ പടിഞ്ഞാറൻ മേഖലയിൽ പൊലീസ് നടത്തിയ റെയ്ഡുകളിൽ $1.5 മില്യൺ വരെ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടിയതായി പൊലീസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 1.10ഓടെയാണ് ഓൾഡ് ഗിൽഡ്ഫോർഡിലും എഡ്മൺസൺ പാർക്കിലുമുള്ള വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയത്. പ്രശസ്തമായ റാപ്റ്റർ സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
റെയ്ഡിനിടെ പൊലീസ് പിടിച്ചെടുത്തതായി പറയുന്ന മയക്കുമരുന്നുകളിൽ 1.4 കിലോഗ്രാം കൊക്കെയ്ൻ, 3.5 കിലോഗ്രാം കഞ്ചാവ്, 1.1 കിലോഗ്രാം കെറ്റാമിൻ, 780 ഗ്രാം MDMA, ഏകദേശം 30 കിലോഗ്രാം THC ഗമ്മികൾ എന്നിവ ഉൾപ്പെടുന്നു. പിടിച്ചെടുത്തതായി ആരോപിക്കുന്ന മയക്കുമരുന്നുകളുടെ തെരുവ് വിപണി മൂല്യം $1.5 മില്യൺ വരെ വരുമെന്നാണ് പൊലീസ് കണക്കാക്കുന്നത്. റെയ്ഡിനിടെ 26, 40 വയസ്സുള്ള രണ്ട് പുരുഷന്മാരെയും അറസ്റ്റ് ചെയ്തു.
26കാരനെതിരെ മയക്കുമരുന്ന് വിതരണം ഉൾപ്പെടെ 18 കുറ്റങ്ങൾ ചുമത്തി. വലിയ വാണിജ്യ അളവിലുള്ള മയക്കുമരുന്ന് വിതരണം ചെയ്തെന്ന നാല് കുറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. 40കാരനെതിരെ 17 കുറ്റങ്ങൾ ചുമത്തി. വലിയ വാണിജ്യ അളവിലുള്ള മയക്കുമരുന്ന് വിതരണം ചെയ്തെന്ന ആറ് കുറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇരുവരെയും വ്യാഴാഴ്ച ഫെയർഫീൽഡ് ലോക്കൽ കോടതിയിൽ ഹാജരാക്കും.