സിഡ്‌നി: ഓസ്‌ട്രേലിയയിൽ വീണ്ടും പലിശനിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമാകുന്നതിനിടെ പ്രമുഖ ബാങ്കായ ING ഭവനവായ്പകളുടെ സ്ഥിര പലിശനിരക്ക് വർധിപ്പിച്ചു. ഉടമസ്ഥാവകാശ ഭവനവായ്പകൾക്കും നിക്ഷേപകർക്കുള്ള ഹോം ലോണുകൾക്കും 0.2 ശതമാനം നിരക്ക് വർധിപ്പിക്കുമെന്ന് ING അറിയിച്ചു. ഇന്ന് മുതൽ സെറ്റിൽ ചെയ്യുന്ന എല്ലാ ഫിക്സഡ് റേറ്റ് വായ്പകൾക്കും പുതിയ നിരക്ക് ബാധകമാകും.
RBA ഉടൻ ക്യാഷ് നിരക്ക് ഉയർത്തുമെന്ന ബാങ്കിന്റെ പ്രതീക്ഷയുടെ വ്യക്തമായ സൂചനയാണ് INGയുടെ നീക്കമെന്ന് Finder മണി ആൻഡ് ഹോം ലോൺസ് വിദഗ്ധൻ റിച്ചാർഡ് വിറ്റൻ പറഞ്ഞു. വിപണിയിലെ പ്രതീക്ഷകൾക്കനുസരിച്ചാണ് ബാങ്കുകൾ സാധാരണയായി സ്ഥിര പലിശനിരക്കുകൾ ക്രമീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പലിശനിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുമ്പോൾ ബാങ്കുകൾ ഫിക്സഡ് നിരക്കുകൾ കുറയ്ക്കുകയും വർധന പ്രതീക്ഷിക്കുമ്പോൾ നിരക്കുകൾ ഉയർത്തുകയും ചെയ്യാറുണ്ടെന്ന് വിറ്റൻ പറഞ്ഞു. INGയുടെ നീക്കത്തിന് പിന്നാലെ മറ്റ് ബാങ്കുകളും സമാനമായ നടപടികൾ സ്വീകരിച്ചേക്കുമെന്നും അദ്ദേഹം വിലയിരുത്തി.
RBA യോഗം സെപ്റ്റംബർ 28, 29ന്
ഓസ്‌ട്രേലിയൻ റിസർവ് ബാങ്കിന്റെ അടുത്ത യോഗം സെപ്റ്റംബർ 28, 29 തീയതികളിലാണ്. തുടർച്ചയായ മൂന്ന് നിരക്ക് വർധനകൾക്ക് ശേഷം കഴിഞ്ഞ രണ്ട് യോഗങ്ങളിലും RBA ക്യാഷ് നിരക്ക് 4.35 ശതമാനത്തിൽ നിലനിർത്തിയിരുന്നു. എന്നാൽ പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഈ വർഷം തന്നെ വീണ്ടും നിരക്ക് വർധിപ്പിക്കുമെന്ന പ്രവചനങ്ങൾ ശക്തമാകുകയാണ്. Citiയും Macquarie Bankും അടുത്തിടെ നിരക്ക് വർധന പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
2026ൽ രണ്ട് വർധനകൾ കൂടി പ്രതീക്ഷിച്ച് Citi
2026ൽ ഇനി രണ്ട് പലിശനിരക്ക് വർധനകൾ കൂടി ഉണ്ടായേക്കുമെന്ന് Citi സീനിയർ ഇക്കണോമിസ്റ്റ് ഫറാസ് സയീദ് പ്രവചിച്ചു. ഭവനവിപണിയിലെ ഇടിവിനൊപ്പം AI മേഖലയിലെ നിക്ഷേപ വർധനയും സമ്പദ്‌വ്യവസ്ഥയിൽ സമ്മർദം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉൽപ്പാദനക്ഷമതയിലെ ദൗർബല്യം, കടുത്ത തൊഴിൽ വിപണി, ഉയർന്ന എണ്ണവില എന്നിവ പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരാൻ കാരണമാകുമെന്നും സയീദ് വിലയിരുത്തി. RBAക്ക് പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കൂടുതൽ നിരക്ക് വർധന ആവശ്യമായി വരാമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അടുത്ത നിരക്ക് കുറയ്ക്കൽ 2027ന്റെ നാലാം പാദത്തിലേക്ക് നീളുമെന്നാണ് Citiയുടെ പുതിയ പ്രവചനം. RBA ഗവർണർ മിഷേൽ ബുള്ളോക്കും കഴിഞ്ഞ ഓഗസ്റ്റിലെ യോഗത്തിന് ശേഷം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഭാവിയിൽ പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.