തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബ് ഉത്-തഹ്‌റിറിനെ നിരോധിത വെറുപ്പ് ഗ്രൂപ്പായി (Prohibited Hate Group) ഓസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചു. ജനുവരിയിൽ പാസാക്കിയ പുതിയ വിദ്വേഷ വിരുദ്ധ നിയമപ്രകാരം ഇത്തരത്തിൽ നിരോധിക്കപ്പെടുന്ന ആദ്യ സംഘടനയാണിത്. ബോണ്ടി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന കർശന നിയമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഇനിമുതൽ ഈ സംഘടനയിൽ അംഗമാകുന്നതോ, ആളുകളെ ചേർക്കുന്നതോ, സാമ്പത്തിക സഹായമോ മറ്റ് പിന്തുണയോ നൽകുന്നതോ ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ പരമാവധി 15 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷന്റെ (ASIO) നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ഹോം അഫയേഴ്‌സ് മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി.
ഇന്ത്യ, ജർമ്മനി, യുകെ, ഈജിപ്ത്, പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഈ സംഘടനയ്ക്ക് നേരത്തെ തന്നെ നിരോധനമുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഗ്രൂപ്പുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു.