(Hilary Wardhaugh)
Australian Capital Territory

വൺ നേഷന്റെ പിന്തുണ ഉയരുന്നതായി സർവേ

പ്രധാനമന്ത്രി ആന്തണി അൽബനീസ് രാജിവെക്കണമെന്ന് പോളിൻ ഹാൻസൺ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ പാത പിന്തുടർന്ന് അൽബനീസും പദവി ഒഴിയണമെന്നാണ് ഹാൻസന്റെ അഭിപ്രായം.

Safvana Jouhar

ഇന്ന് ഓസ്ട്രേലിയയിൽ ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ ഫലം പ്രവചിക്കാൻ പ്രയാസകരമായിരിക്കുമെന്ന് പുതിയ റോയ് മോർഗൻ സർവേ വ്യക്തമാക്കുന്നു. പോളിൻ ഹാൻസന്റെ നേതൃത്വത്തിലുള്ള വൺ നേഷൻ പാർട്ടിയുടെ ജനപിന്തുണയിൽ ശ്രദ്ധേയമായ വർധനവാണ് സർവേയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സർവേ പ്രകാരം, നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ വൺ നേഷന്റെ പ്രാഥമിക വോട്ടുശതമാനം 2 ശതമാനം ഉയർന്ന് 31.5 ശതമാനമായി. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ പിന്തുണ 1 ശതമാനം കുറഞ്ഞ് 27 ശതമാനത്തിലെത്തി. പ്രതിപക്ഷ കോയലിഷന് 17.5 ശതമാനം പിന്തുണയാണ് ലഭിച്ചത്.

കോയലിഷനിലെ ലിബറൽ പാർട്ടിക്ക് 15 ശതമാനവും നാഷണൽ പാർട്ടിക്ക് 2.5 ശതമാനവും പിന്തുണ ലഭിച്ചു. ഗ്രീൻസ് പാർട്ടിയുടെ പിന്തുണ 13.5 ശതമാനമായി കുറഞ്ഞപ്പോൾ, സ്വതന്ത്രരും മറ്റ് പാർട്ടികളും ചേർന്ന് 10.5 ശതമാനം പിന്തുണ നേടി. ഇതിന്റെ അടിസ്ഥാനത്തിൽ, ഇപ്പോൾ ഒരു ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ ഫലം "വളരെ കടുത്ത പോരാട്ടം" ആയിരിക്കുമെന്നാണ് റോയ് മോർഗന്റെ വിലയിരുത്തൽ. രണ്ട് പാർട്ടികളെ മാത്രം പരിഗണിച്ചുള്ള (Two-Party Preferred) കണക്കെടുപ്പിൽ ലേബർ പാർട്ടിക്ക് 51 ശതമാനവും വൺ നേഷനിന് 49 ശതമാനവും പിന്തുണ ലഭിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. നിരവധി മണ്ഡലങ്ങളിൽ ലേബറും വൺ നേഷനും തമ്മിലായിരിക്കും പ്രധാന മത്സരം നടക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ, പ്രധാനമന്ത്രി ആന്തണി അൽബനീസ് രാജിവെക്കണമെന്ന് പോളിൻ ഹാൻസൺ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ പാത പിന്തുടർന്ന് അൽബനീസും പദവി ഒഴിയണമെന്നാണ് ഹാൻസന്റെ അഭിപ്രായം.

രാജ്യത്തെ ഉയർന്ന ജീവിതച്ചെലവ്, കുടിയേറ്റ നയം, വർധിച്ചുവരുന്ന സർക്കാർ കടം എന്നിവയിലുള്ള ജനങ്ങളുടെ അസംതൃപ്തിയാണ് വൺ നേഷന്റെ പിന്തുണ ഉയരാൻ കാരണമായതെന്ന് ഹാൻസൺ പറഞ്ഞു. അതേസമയം, ലേബറും കോയലിഷനും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിൽ ലേബറിന് ഇപ്പോഴും വ്യക്തമായ മുൻതൂക്കമുണ്ട്. സർവേയിൽ ലേബറിന് 54 ശതമാനവും കോയലിഷന് 46 ശതമാനവും പിന്തുണ ലഭിച്ചു. എന്നാൽ 2025ലെ തിരഞ്ഞെടുപ്പ് മുൻഗണനാ വോട്ടുകൾ കണക്കിലെടുക്കുമ്പോൾ ഈ വ്യത്യാസം കുറയുന്നതായും റിപ്പോർട്ട് പറയുന്നു.

ജൂൺ 10-ന് ആരംഭിച്ച വൺ നേഷന്റെ "Fire the Liar" ഓൺലൈൻ ഫണ്ട്രൈസിംഗ് ക്യാംപെയ്ൻ വഴി ഏകദേശം 75,000 പേരിൽ നിന്ന് 4.7 മില്യൺ ഡോളർ സമാഹരിച്ചതായും റോയ് മോർഗൻ റിപ്പോർട്ട് ചെയ്തു. അതേസമയം, സർക്കാരിലുള്ള ജനവിശ്വാസം കുറഞ്ഞുവരുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. 64 ശതമാനം ഓസ്ട്രേലിയക്കാർ രാജ്യം "തെറ്റായ ദിശയിലേക്കാണ് പോകുന്നത്" എന്ന് അഭിപ്രായപ്പെട്ടപ്പോൾ, 24 ശതമാനം പേർ മാത്രമാണ് രാജ്യം "ശരിയായ ദിശയിലേക്കാണ് പോകുന്നത്" എന്ന് വിലയിരുത്തിയത്.

SCROLL FOR NEXT