Peter Glaser
World

ഫൈനലിൽ സ്പെയിനെ നേരിടാൻ ആര്? ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ന് ഇംഗ്ലണ്ട് - അർജന്റീന ക്ലാസിക് പോരാട്ടം

കിരീടപ്പോരാട്ടത്തിനൊപ്പം ടൂർണമെന്റിലെ മികച്ച ഗോൾവേട്ടക്കാരനുള്ള 'ഗോൾഡൻ ബൂട്ട്' പുരസ്കാരത്തിനായുള്ള വ്യക്തിഗത പോരാട്ടവും ഇന്നത്തെ സെമിഫൈനലോടെ ചൂടുപിടിക്കും.

Elizabath Joseph

അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ ടിക്കറ്റിനായുള്ള രണ്ടാം സെമിഫൈനലിൽ ഇന്ന് വമ്പന്മാരായ അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ മാറ്റുരയ്ക്കുന്നു. ബുധനാഴ്ച രാത്രി 12:30-ന് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ) അറ്റ്ലാന്റയിലാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഈ ബ്ലോക്ക്ബസ്റ്റർ പോരാട്ടം. ഇന്നത്തെ മത്സരത്തിലെ വിജയികൾക്ക് കലാശപ്പോരിൽ കരുത്തരായ സ്പെയിനാണ് എതിരാളികൾ. നീണ്ട ചരിത്രവൈരത്തിന്റെയും അഭിമാനപ്പോരാട്ടത്തിന്റെയും പശ്ചാത്തലമുള്ളതിനാൽ ഇരുടീമുകളുടെയും നേർക്കുനേർ പോരാട്ടം കടുത്ത വാശിയേറിയതാകുമെന്ന് ഉറപ്പാണ്.

അർജന്റീനയെ വീണ്ടുമൊരു ലോകകിരീടത്തിലേക്ക് നയിക്കാൻ ബൂട്ട് കെട്ടുന്ന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ഈ മത്സരം വ്യക്തിപരമായും നിർണ്ണായകമാണ്. ഇംഗ്ലണ്ടിനെതിരെ മെസ്സി കളിക്കുന്ന കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. കിരീടവരൾച്ചയ്ക്ക് അറുതി വരുത്താൻ ഉറച്ചെറങ്ങിയിരിക്കുന്ന ഹാരി കെയ്‌നും സംഘവും മെസ്സിപ്പടയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തും. കിരീടപ്പോരാട്ടത്തിനൊപ്പം ടൂർണമെന്റിലെ മികച്ച ഗോൾവേട്ടക്കാരനുള്ള 'ഗോൾഡൻ ബൂട്ട്' പുരസ്കാരത്തിനായുള്ള വ്യക്തിഗത പോരാട്ടവും ഇന്നത്തെ സെമിഫൈനലോടെ ചൂടുപിടിക്കും.

നിലവിൽ എട്ട് ഗോളുകളുമായി അർജന്റീനൻ നായകൻ ലയണൽ മെസ്സിയും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും ഗോൾവേട്ടയിൽ ഒപ്പത്തിനൊപ്പമാണ്. എന്നാൽ മൂന്ന് അസിസ്റ്റുകൾ നൽകിയ ആനുകൂല്യത്തിൽ എംബാപ്പെയാണ് ലിസ്റ്റിൽ ഒന്നാമത് (മെസ്സിക്ക് രണ്ട് അസിസ്റ്റുകളാണുള്ളത്). ഏഴ് ഗോളുകൾ നേടിയിരുന്ന എർലിങ് ഹാളണ്ടിന്റെ സാധ്യതകൾ നോർവേ നേരത്തെ പുറത്തായതോടെ അവസാനിച്ചിരുന്നു. എന്നാൽ ആറ് ഗോളുകൾ വീതം നേടി ഗോൾഡൻ ബൂട്ട് റേസിൽ തൊട്ടുപിന്നിലുള്ള ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്നിവർക്ക് ഇന്നത്തെ മത്സരത്തിലൂടെ മെസ്സിയെയും എംബാപ്പെയെയും മറികടക്കാൻ മികച്ച അവസരമാണുള്ളത്.

SCROLL FOR NEXT