വെനസ്വേല ഭൂചലനം, ഫയൽ ചിത്രം 
World

വെനസ്വേലയിൽ ജൂൺ മാസത്തിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 6,125 ; പതിനായിരത്തോളം പേരെ കാണാനില്ല: ആശങ്ക

ഭൂകമ്പം വരുത്തിവെച്ച ഭൗതിക നഷ്ടം 19.6 ശതകോടി യു.എസ് ഡോളറോളം വരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ.

Elizabath Joseph

കാരാക്കസ്: വെനസ്വേലയിൽ ജൂൺ മാസത്തിലുണ്ടായ വൻ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 6,125 ആയി ഉയർന്നതായി നാഷണൽ അസംബ്ലി മേധാവി ഹോർഗെ റോഡ്രിഗസ് (Jorge Rodríguez) അറിയിച്ചു. ദുരന്തത്തിൽ പരിക്കേറ്റ അറുപതിനായിരത്തിലധികം (61,000) ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായും അദ്ദേഹം ടെലിഗ്രാമിലൂടെ പങ്കുവെച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജൂൺ 24-നാണ് റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ 39 സെക്കൻഡിന്റെ ഇടവേളയിൽ വെനസ്വേലയെ കുലുക്കിയത്. തീരദേശ സംസ്ഥാനമായ ലാ ഗ്വൈറയിലാണ് (La Guaira) ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഏകദേശം 200-ഓളം കെട്ടിടങ്ങൾ പൂർണ്ണമായും നിലംപതിക്കുകയും പതിനാറായിരത്തിലധികം കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിലവിൽ 1,400 പേരെ കാണാനില്ലെന്ന് പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കാണാതായവരുടെ യഥാർത്ഥ എണ്ണം പതിനായിരത്തോളം വരുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഇരുപത്തിനാലായിരത്തോളം ആളുകൾ നിലവിൽ കാരാക്കസിലും ലാ ഗ്വൈറയിലുമുള്ള താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നത്. ദുരന്തബാധിതരെ സഹായിക്കുന്നതിനായി വാടക നിയന്ത്രണ നിയമങ്ങളിൽ ഇളവുകൾ വരുത്തുന്ന പുതിയ ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. ഭൂകമ്പം വരുത്തിവെച്ച ഭൗതിക നഷ്ടം 19.6 ശതകോടി യു.എസ് ഡോളറോളം വരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ.

SCROLL FOR NEXT