അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്  
World

ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ ഇന്ന്

അമേരിക്ക വാഗ്ദാനം ചെയ്യുന്ന ന്യായമായ കരാർ അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.

Elizabath Joseph

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾ ഇന്ന്പാ കിസ്താനിലെ ഇസ്‌ലാമാബാദിൽ നടക്കും. എന്നാൽ ചർച്ചകൾക്ക് മുന്നോടിയായി ഇറാനെതിരെ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക വാഗ്ദാനം ചെയ്യുന്ന ന്യായമായ കരാർ അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിയുതിർത്തത് നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ പ്രസ്താവന വിചിത്രമാണെന്നും അമേരിക്കൻ ഉപരോധം മൂലം അത് നിലവിൽ തന്നെ അടഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനുമായി യുക്തിസഹമായ കരാറിലെത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇനിയും വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള അമേരിക്കൻ ഉപരോധം നീക്കാതെ ഹോർമുസ് കടലിടുക്ക് വഴി മറ്റ് രാജ്യങ്ങളുടെ കപ്പലുകൾ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. തങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് ഇറാൻ. ബുധനാഴ്ച അവസാനിക്കുന്ന വെടിനിർത്തൽ കരാർ നീട്ടാനുള്ള ശ്രമങ്ങൾ മധ്യസ്ഥ രാജ്യങ്ങൾ തുടരുന്നതിനിടെയാണ് ഇരുപക്ഷവും നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർന്നിരിക്കുകയാണ്.

SCROLL FOR NEXT