വാഷിംഗ്ടൺ: തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന രീതിയിലുള്ള എഐ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ'വഴി പങ്കുവെച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധം. ആശുപത്രി കിടക്കയിലുള്ള രോഗിയെ ട്രംപ് സുഖപ്പെടുത്തുന്ന രീതിയിലുള്ള ചിത്രമാണ് വിവാദമായത്. രാഷ്ട്രീയ എതിരാളികൾക്ക് പുറമെ ട്രംപിന്റെ ഉറച്ച അനുയായികളിൽ നിന്നും ക്രിസ്ത്യൻ മതനേതാക്കളിൽ നിന്നും കടുത്ത വിമർശനം ഉയർന്നതോടെ പോസ്റ്റ് നീക്കം ചെയ്തു.
വെളുത്ത വസ്ത്രം ധരിച്ച് കൈകളിൽ നിന്ന് പ്രകാശം പുറപ്പെടുവിച്ച് രോഗിയെ സുഖപ്പെടുത്തുന്ന ട്രംപിന്റെ ചിത്രമാണ് പങ്കുവെച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടി, അമേരിക്കൻ പതാക, യുദ്ധവിമാനങ്ങൾ, ഈഗിൾ എന്നിവയും ഉണ്ടായിരുന്നു. ചിത്രം വിവാദമായതോടെ, താനൊരു ഡോക്ടറുടെ വേഷത്തിലാണ് അതിൽ പ്രത്യക്ഷപ്പെട്ടതെന്നും ജനങ്ങളെ സുഖപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം. എന്നാൽ "ദൈവത്തെ പരിഹസിക്കരുത്" എന്നും "ഇത് അതിരു കടന്ന പ്രവൃത്തിയാണ്" എന്നും പ്രമുഖ യാഥാസ്ഥിതിക നേതാക്കൾ ഉൾപ്പെടെ പ്രതികരിച്ചു.
ഇറാൻ യുദ്ധത്തെ എതിർത്തതിന്റെ പേരിൽ പോപ്പ് ലിയോ പതിനാലാമനെ (Pope Leo XIV) ട്രംപ് രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന പോപ്പിന്റെ ആഹ്വാനത്തെ ട്രംപ് തള്ളിക്കളയുകയും അദ്ദേഹം വിദേശനയങ്ങളിൽ പരാജയമാണെന്ന് ആരോപിക്കുകയും ചെയ്തു. മുൻപും ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വന്ന വംശീയ പരാമർശങ്ങളുള്ള വീഡിയോകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.