യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  
World

യുഎസ്-ഇറാൻ യുദ്ധം രൂക്ഷമാകുന്നു; ഇറാന് കനത്ത മുന്നറിയിപ്പുമായി ട്രംപ്, ടെഹ്‌റാനിൽ സ്ഫോടനങ്ങൾ

ഇറാന്റെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾക്കും മിസൈൽ താവളങ്ങൾക്കും നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി അതിശക്തമായ വ്യോമാക്രമണം നടത്തി

Elizabath Joseph

-2026

വാഷിംഗ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന യുഎസ്-ഇറാൻ യുദ്ധം പുതിയ തലത്തിലേക്ക്. ഇറാന്റെ ഭരണാധികാരികളെ 'ഭ്രാന്തന്മാരായ തെമ്മാടികൾ' എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സമാനതകളില്ലാത്ത പ്രഹരശേഷി ഉപയോഗിച്ച് ഇറാനെ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾക്കും മിസൈൽ താവളങ്ങൾക്കും നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി അതിശക്തമായ വ്യോമാക്രമണം നടത്തി. അമേരിക്ക ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വെള്ളിയാഴ്ച വൻ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇറാന്റെ ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും കമാൻഡ് സെന്ററുകളും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. എന്നാൽ ഇതിന് മറുപടിയായി ഇസ്രായേലിന് നേരെ പുതിയ മിസൈൽ ആക്രമണം നടത്തിയെന്നും ശത്രുക്കളെ 'മറക്കാനാവാത്ത പാഠം' പഠിപ്പിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം ഇപ്പോൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും എണ്ണ വിപണിയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി പെന്റഗൺ വെളിപ്പെടുത്തി. ഖമേനിക്ക് പരിക്കേറ്റ വിവരം ഇറാൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വരും ആഴ്ചകളിൽ ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സംഘർഷം അവസാനിക്കുന്ന ലക്ഷണമില്ല.

SCROLL FOR NEXT