Italian Prime Minister Giorgia Meloni and Donald Trump AP: Evan Vucci
World

ട്രംപും മെലോണിയും നേർക്കുനേർ; ഇറ്റാലിയൻ പ്രധാനമന്ത്രിയെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്.

Elizabath Joseph

വാഷിംഗ്ടൺ: ഒരിക്കൽ തന്റെ അടുത്ത പ്രത്യയശാസ്ത്ര പങ്കാളിയായി ട്രംപ് വിശേഷിപ്പിച്ചിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്. "അവർ ധീരയാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ എനിക്ക് തെറ്റിപ്പോയി" എന്നായിരുന്നു ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയ്ക്ക് (Corriere della Sera) നൽകിയ അഭിമുഖത്തിൽ ട്രംപിന്റെ പ്രതികരണം. ഇറാൻ യുദ്ധം, ഇസ്രായേലുമായുള്ള പ്രതിരോധ കരാറുകൾ, പോപ്പ് ലിയോ പതിനാലാമനോടുള്ള സമീപനം എന്നീ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസമാണ് ഇരുനേതാക്കളും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം.

പ്രധാന തർക്കവിഷയങ്ങൾ:

ഇസ്രായേലുമായുള്ള പ്രതിരോധ കരാർ: ലെബനനിൽ യുഎൻ സമാധാന സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇറ്റാലിയൻ സൈനികർക്ക് നേരെ ഇസ്രായേൽ വെടിയുതിർത്തതിനെത്തുടർന്ന് ഇസ്രായേലുമായുള്ള പ്രതിരോധ കരാർ ഇറ്റലി റദ്ദാക്കി. ഇതിൽ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

പോപ്പ് ലിയോ പതിനാലാമനെ ട്രംപ് വിമർശിച്ചപ്പോൾ, പോപ്പിന്റെ സമാധാന നിലപാടിനൊപ്പമാണ് താനെന്ന് മെലോണി വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൾ പറയുന്നത് മതനേതാക്കൾ കേൾക്കുന്ന ഒരു സമൂഹത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ തിരിച്ചടിച്ചു.

ഇറാൻ യുദ്ധം ഇറ്റലിയിലെ ഇന്ധനവില വർദ്ധിപ്പിച്ചത് മെലോണിയുടെ ജനപ്രീതിയെ ബാധിച്ചിട്ടുണ്ട്. അടുത്തിടെ ഇറ്റലിയിൽ നടന്ന ജുഡീഷ്യൽ പരിഷ്കരണ റഫറണ്ടത്തിൽ മെലോണി നേരിട്ട തോൽവിക്ക് ട്രംപുമായുള്ള അടുത്ത ബന്ധവും ഒരു കാരണമായതായി വിലയിരുത്തപ്പെടുന്നു.

മെലോണി നാറ്റോയെ (NATO) സഹായിക്കാൻ താല്പര്യപ്പെടുന്നില്ലെന്നും ഇറാന്റെ ആണവ ഭീഷണിയെ നിസ്സാരമായാണ് കാണുന്നതെന്നും ട്രംപ് ആരോപിച്ചു. യൂറോപ്പിലെ ട്രംപിന്റെ മറ്റൊരു പ്രധാന സഖ്യകക്ഷിയായിരുന്ന ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മെലോണിയുമായുള്ള ബന്ധം വഷളാകുന്നത് ട്രംപിനെ യൂറോപ്പിൽ കൂടുതൽ ഒറ്റപ്പെടുത്താൻ കാരണമായേക്കും.

SCROLL FOR NEXT