ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാറിൽ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉടൻ കുറയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിലാണ് ഈ നിർണ്ണായക തീരുമാനമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാനും പകരം അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും കൂടുതൽ ഊർജ്ജ ഇറക്കുമതി നടത്താനും ഇന്ത്യ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചെങ്കിലും, റഷ്യൻ എണ്ണയെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.