ലോകപ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്‌സ് അമേരിക്കയിലെ ഫ്ലോറിഡയിൽ വെച്ച് കാറപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അദ്ദേഹം താമസിക്കുന്ന ജൂപ്പിറ്റർ ഐലൻഡിന് സമീപമാണ് അപകടം നടന്നതെന്ന് മാർട്ടിൻ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വുഡ്‌സ് സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ മറിഞ്ഞെങ്കിലും അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് വാഹനത്തിൽ അദ്ദേഹം മാത്രമാണുണ്ടായിരുന്നത്.
ഇതാദ്യമായല്ല ടൈഗർ വുഡ്‌സ് വലിയ വാഹന അപകടങ്ങളിൽപ്പെടുന്നത്. 2021 ഫെബ്രുവരിയിൽ ലോസ് ആഞ്ചലസിൽ വെച്ചുണ്ടായ അതിഭീകരമായ അപകടത്തിൽ അദ്ദേഹത്തിന്റെ കാലുകൾക്കും കണങ്കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് കാലുകൾ മുറിച്ചുമാറ്റേണ്ടി വരുമെന്ന് വരെ ഡോക്ടർമാർ കരുതിയിരുന്നുവെന്ന് പിന്നീട് വുഡ്‌സ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപുറമെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അദ്ദേഹം ഏഴാമത്തെ നട്ടെല്ല് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
പരിക്കുകളിൽ നിന്ന് മുക്തനായി ഗോൾഫ് മൈതാനത്തേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കിടെയാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്. ഏപ്രിൽ 9 മുതൽ 12 വരെ നടക്കാനിരിക്കുന്ന മാസ്റ്റേഴ്സ് ടൂർണമെന്റിൽ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇൻഡോർ ടി.ജി.എൽ ഗോൾഫ് ലീഗിൽ അദ്ദേഹം കളിച്ചിരുന്നു. ടൈഗർ വുഡ്‌സിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.