വാഷിങ്ടൺ: ഉപരോധം ലംഘിച്ച് വെനസ്വേലയിൽനിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ച് റഷ്യന്‍ പതാകയുള്ള കപ്പൽ വടക്കൻ അറ്റ്‌ലാൻ്റിക്കിൽവെച്ച് യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്ചയോളം പിന്തുടർന്നശേഷമാണ് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് മാരിനേര എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്. യുഎസ് ഉപരോധങ്ങൾ ലംഘിച്ചതിന് ട്രംപ് ഭരണകൂടം കപ്പൽ പിടിച്ചെടുത്തതായി യുഎസ് മിലിട്ടറിയുടെ യൂറോപ്യൻ കമാൻഡ് എക്‌സിലൂടെ സ്ഥിരീകരിച്ചു. സമീപകാലത്ത് ഇതാദ്യമയാണ് യുഎസ് സൈന്യം റഷ്യൻ പതാകയുള്ള ഒരു കപ്പൽ പിടിച്ചെടുക്കുന്നത്. അമേരിക്കയുടെ ഓപ്പറേഷൻ നടക്കുമ്പോൾ കപ്പലിന് സമീപത്തായി റഷ്യയുടെ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ ഇത് 'മാരിനേര'യുമായി എത്ര അടുത്തായിരുന്നുവെന്ന് വ്യക്തമല്ല. മേഖലയിൽ റഷ്യൻ സേനയും അമേരിക്കൻ സേനയും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നതായി സൂചനകളില്ലെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
'ബെല്ല 1' എന്ന പേരിലറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് 'മാരിനേര' എന്ന പേരിലേക്ക് മാറ്റിയത്. തുടർന്ന് കപ്പൽ റഷ്യയിൽ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അമേരിക്ക പിന്തുടർന്ന 'മാരിനേര' കപ്പലിന് റഷ്യ സംരക്ഷണം നൽകുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കപ്പലിന് സംരക്ഷണം നൽകാനായി റഷ്യ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും വിന്യസിച്ചിരുന്നു. അതേസമയം 1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച് മറ്റ് രാഷ്ട്രത്തിന്‍റെ അധികാരപരിധിയിൽ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു രാഷ്ട്രത്തിനും അവകാശമില്ല" എന്ന് റഷ്യയുടെ ഗതാഗത മന്ത്രാലയം പ്രതികരിച്ചു.