ന്യൂയോർക്ക്: ചൈനീസ് ചാരന്മാർ ലിങ്ക്ഡ്‌ഇൻ ഉൾപ്പെടെയുള്ള ജോബ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്ക ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യരാജ്യങ്ങൾ. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ലിങ്ക്ഡ്‌ഇൻ പോലുള്ള ജോബ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നതിനെതിരെ അപൂർവമായ സംയുക്ത മുന്നറിയിപ്പ് പുറത്തിറക്കിയത്. ചൈനീസ് ഗൂഢചാര ഉദ്യോഗസ്ഥർ റിക്രൂട്ടർമാരായി വേഷമിട്ട് വിദേശനയം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ പ്രഗത്ഭരെ ലക്ഷ്യമിട്ട് ജോലിക്കായുള്ള പരസ്യങ്ങൾ ഇടുന്നതായാണ് സംയുക്ത പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്. ആദ്യമായാണ് ഫൈവ് ഐസ് രാജ്യങ്ങൾ ഇത്തരത്തിലുള്ള സംയുക്തമായ പ്രസ്താവന പുറപ്പെടുവിക്കുന്നത്. ഇതിന് യുകെയുടെ എംഐ5 ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയിട്ടുള്ള മുന്നറിയിപ്പുകളുടെ തുടർച്ചയാണ് സംയുക്ത പ്രസ്താവന എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വ്യാജ റിക്രൂട്ടർമാരായി പ്രത്യക്ഷപ്പെടുന്ന ചൈനീസ് ഗൂഢചാര ഉദ്യോഗസ്ഥർ ലിങ്ക്ഡ്‌ഇൻ, ഇൻഡീഡ്, അപ്‌വർക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ കമ്പനികളുടെ എച്ച് ആർ റിക്രൂട്ടർമാരോ കൺസൾട്ടന്റുകളോ ആയാണ് പ്രത്യക്ഷപ്പെടുക എന്നാണ് പ്രസ്താവന വ്യക്തമാക്കുന്നത്. ചൈനയല്ലാത്ത മറ്റേതെങ്കിലും രാജ്യങ്ങളാണ് പ്രവർത്തന കേന്ദ്രം എന്ന നിലയിൽ യഥാർത്ഥമാണെന്ന് തോന്നിക്കുന്ന രീതിയിലുള്ളവയായിരിക്കും ഈ കമ്പനികൾ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാർ, പ്രതിരോധ, വിദേശകാര്യ മേഖലകളിലെ പ്രിവിലേജ്ഡ് വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ളവരുടെ വ്യക്തിഗത റെസ്യൂമുകൾ സ്വീകരിക്കുകയും അവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് രീതിയെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
ഇൻ്റർവ്യൂകളും പ്രോബിങ്വെർച്വൽ ഇൻ്റർവ്യൂകളും നടത്തി അപേക്ഷകരുടെ സർക്കാർ ബന്ധങ്ങൾ, സൈനിക യൂണിറ്റുകൾ, ബേസുകൾ തുടങ്ങിയവയെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതാണ് രീതിയെന്നാണ് മുന്നറിപ്പ് വ്യക്തമാക്കുന്നത്. ചൈന-ഇന്ത്യ-പസഫിക് മേഖല, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ട്രയൽ റിപ്പോർട്ടുകൾ എഴുതാൻ ഇവർ അപേക്ഷകരോട് ആവശ്യപ്പെടും. പിന്നീട് കൂടുതൽ “പ്രിവിലേജ്ഡ്” വിവരങ്ങൾ ആവശ്യപ്പെടുന്നതാണ് രീതിയെന്നും മുന്നറിയിപ്പ് പറയുന്നത്. പിന്നീട് എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളിലേക്ക് സംഭാഷണം മാറ്റി, റിപ്പോർട്ടുകൾക്ക് നൂറ് മുതൽ നിന്ന് ആയിരക്കണക്കിന് ഡോളർ വരെ ക്രിപ്റ്റോ വഴി കൈമാറ്റം ചെയ്ത് കൂടുതൽ സെൻസിറ്റീവായ വിവരങ്ങൾ ശേഖരിക്കുന്നുവെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. പ്രതിരോധം, വിദേശകാര്യം, സുരക്ഷാ നയങ്ങൾ തുടങ്ങിയ മേഖലകളിൽ നാഷണൽ സെക്യൂരിറ്റി ക്ലിയറൻസ് ഉള്ളവർ, ഇൻഡോ-പസഫിക് മേഖലയിലെ സൈനിക ഉദ്യോഗസ്ഥർ, സർക്കാർ വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ള അക്കാദമിസ്റ്റുകൾ, ജേണലിസ്റ്റുകൾ, ഫ്രീലാൻസ് റൈറ്റേഴ്സ്, പോളിസി വിദഗ്ധർ തുടങ്ങിയവരെയാണ് ചൈനീസ് ചാരന്മാർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.