ലോകത്ത് ആദ്യത്തെ ഓട്ടോണമസ് ഡെലിവറി നടത്തി ടെസ്‌ല. ടെക്‌സസിലെ ഓസ്റ്റിനിലുള്ള ടെസ്‌ലയുടെ ഷോറൂമിൽ നിന്ന് ഏകദേശം 30 മിനിറ്റ് നേരം ഡ്രൈവറില്ലാതെ സ്വന്തം നിയന്ത്രണത്തിൽ ഓടിയാണ് കാർ കൃത്യമായി ഉടമയുടെ വീട്ടിലെത്തിയത്. 30 മിനിറ്റിൽ ഹൈവേ, ട്രാഫിക് സിഗ്നൽ, തിരക്കുള്ള നഗരം എന്നിവയിൽ പോലും ഡ്രൈവറില്ലാതെ, കാറിന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തിന്റെ വീഡിയോകളും, ഇതേ കുറിച്ചുള്ള വാർത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ടെസ്‌ല ആദ്യം മൂന്ന് മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള ടൈം-ലാപ് ടീസറായിരുന്നു പുറത്തിറക്കിയത്. എന്നാൽ പിന്നീട് 30 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു.
പിൻസീറ്റിൽ തയ്യാറാക്കി വച്ച കാമറയിലൂടെ കാർ സ്വയം എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതായി കാണാം. മുപ്പത് മിനിട്ടുകൾക്ക് ശേഷം വാഹനം കൃത്യമായി ഉടമയുടെ വീടിന് മുന്നിൽ എത്തി നിന്നു. ടെസ്‌ലയുടെ മോഡൽ വൈ കാറുകൾ ഡ്രൈവറില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന വീഡിയോ ഇലോൺ മസ്‌ക് പങ്കുവച്ചു. യാത്രയ്ക്കിടെ വാഹനം മണിക്കൂറിൽ 115 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ചതായി ടെസ് ലയുടെ എഐ മേധാവിയും, ഓട്ടോപൈലറ്റുമായ അശോക് എല്ലുസ്വാമി സ്ഥിരീകരിച്ചിട്ടുണ്ട്. കാറിനകത്ത് മനുഷ്യ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് അശോക് കൂട്ടിച്ചേർത്തു.