കൊളംബോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന കടുത്ത ഇന്ധനക്ഷാമം മറികടക്കാൻ വിപ്ലവകരമായ നടപടിയുമായി ശ്രീലങ്കൻ സർക്കാർ. ബുധനാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങൾ ആഴ്ചയിൽ നാല് ദിവസം മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് എസൻഷ്യൽ സർവീസസ് കമ്മീഷണർ ജനറൽ പ്രഭാത് ചന്ദ്രകീർത്തി അറിയിച്ചു. സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. സ്വകാര്യ മേഖലയിലും ബുധനാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം അഭ്യർത്ഥിച്ചു.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സമാണ് ശ്രീലങ്കയെയും പ്രതിസന്ധിയിലാക്കിയത്. നിലവിൽ രാജ്യത്തെ പെട്രോൾ, ഡീസൽ ശേഖരം ആറ് ആഴ്ചത്തേക്ക് കൂടി മാത്രമേ തികയുകയുള്ളൂ. ഇത് കണക്കിലെടുത്ത് കടുത്ത ഇന്ധന റേഷനിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് ആഴ്ചയിൽ 15 ലിറ്റർ ഇന്ധനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിന് 200 ലിറ്റർ വരെ ലഭിക്കും. ആശുപത്രികൾ, തുറമുഖങ്ങൾ, അടിയന്തര സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഉറപ്പുനൽകി.
പൊതുപരിപാടികൾ ഒഴിവാക്കാനും സർക്കാർ ജീവനക്കാർക്ക് സാധ്യമാകുന്നിടത്ത് 'വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് ശ്രീലങ്ക പ്രധാനമായും ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. 2022-ലെ സാമ്പത്തിക തകർച്ചയിൽ നിന്ന് രാജ്യം കരകയറി വരുന്നതിനിടെയുണ്ടായ ഈ പുതിയ പ്രതിസന്ധി ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുപോയാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.