Luhansk Student Dormitory Attack Reuters: Pavel Klimov
World

വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ വ്യോമാക്രമണം; ഉക്രെയ്ൻ നടത്തിയത് ഭീകരാക്രമണമെന്ന് വ്ലാഡിമിർ പുടിൻ

ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള ഉക്രെയ്ന്റെ ഈ ക്രൂരതയ്ക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ റഷ്യൻ സൈന്യത്തിന് പുടിൻ നിർദ്ദേശം നൽകി.

Elizabath Joseph

മോസ്കോ: റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്ക് മേഖലയിലെ ഒരു വിദ്യാർത്ഥി ഡോർമിറ്ററിക്ക് നേരെ ഉക്രെയ്ൻ ബോധപൂർവ്വം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആക്രമണത്തിൽ 39 പേർക്ക് പരിക്കേൽക്കുകയും 15 ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി അത്യാധുനിക എമർജൻസി സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള ഉക്രെയ്ന്റെ ഈ ക്രൂരതയ്ക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ റഷ്യൻ സൈന്യത്തിന് പുടിൻ നിർദ്ദേശം നൽകി.

ആക്രമണം നടന്ന സ്ഥലത്തിന് സമീപത്തൊന്നും യാതൊരുവിധ സൈനിക ക്യാമ്പുകളോ ഇന്റലിജൻസ് കേന്ദ്രങ്ങളോ ഉണ്ടായിരുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ തകരാറുമൂലം അബദ്ധത്തിൽ സംഭവിച്ചതാണ് ഈ ദുരന്തമെന്ന വാദങ്ങൾ നിലനിൽക്കില്ലെന്നും ഉക്രെയ്ൻ സാധാരണക്കാരായ കുട്ടികളെ ലക്ഷ്യമിട്ട് തന്നെയാണ് ഡ്രോണുകൾ അയച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണം നടക്കുമ്പോൾ 14 മുതൽ 18 വയസ്സ് വരെ പ്രായമുള്ള 86 കുട്ടികൾ ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്ന് മോസ്കോ നിയമിച്ച ലുഹാൻസ്ക് ഗവർണർ ലിയോണിഡ് പാസെക്നിക് (Leonid Pasechnik) സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതൊരു അതിക്രൂരമായ കുറ്റകൃത്യമാണെന്നും കുറ്റക്കാർ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.

എന്നാൽ റഷ്യയുടെ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് ഉക്രെയ്ൻ സൈന്യം രംഗത്തെത്തി. ലുഹാൻസ്കിലെ സ്റ്റാരോബിൽസ്കിലുള്ള (Starobilsk) റഷ്യയുടെ ഡ്രോൺ കമാൻഡ് യൂണിറ്റിനെയാണ് തങ്ങൾ തകർത്തതെന്നും റഷ്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വിവരങ്ങൾ വളച്ചൊടിക്കുകയാണെന്നും ഉക്രെയ്ൻ വ്യക്തമാക്കി. തങ്ങൾ ഒരിക്കലും സാധാരണക്കാരെ ലക്ഷ്യം വെയ്ക്കാറില്ലെന്നും തങ്ങളുടെ രാജ്യത്തിന് നേരെ റഷ്യ നടത്തുന്ന മിസൈൽ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായിട്ടാണ് ശത്രുക്കളുടെ സൈനിക കേന്ദ്രങ്ങളിലേക്ക് ഡ്രോണുകൾ അയക്കുന്നതെന്നും ഉക്രെയ്ൻ വക്താക്കൾ കൂട്ടിച്ചേർത്തു. യുഎൻ (UN) മനുഷ്യാവകാശ നിരീക്ഷണ സമിതിയുടെ കണക്കുകൾ പ്രകാരം 2022-ന് ശേഷം ഇരുഭാഗത്തുമായി അറുപതിനായിരത്തിലധികം സാധാരണക്കാർക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടുണ്ട്.

SCROLL FOR NEXT