ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ ക്ഫാർ റുമ്മാൻപട്ടണത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളും നാല് സ്ത്രീകളുമടക്കം 12 പേർ കൊല്ലപ്പെട്ടു. സ്കൂളിലേക്ക് പോകാൻ കുട്ടികൾ ഒരുങ്ങുന്നതിനിടെ യാതൊരുവിധ മുൻകൂർ മുന്നറിയിപ്പുമില്ലാതെ പാർപ്പിട സമുച്ചയത്തിന് നേരെ ബോംബാക്രമണം ഉണ്ടാവുകയായിരുന്നുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. മറ്റൊരു ഡ്രോൺ ആക്രമണത്തിൽ മെഡിക്കൽ ജീവനക്കാരനും കൊല്ലപ്പെട്ടു. ആയുധങ്ങൾ കടത്തുകയായിരുന്ന കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവം പരിശോധിക്കുകയാണെന്നും ഇസ്രായേൽ സൈന്യം പ്രതികരിച്ചു.
ജൂണിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നാണിത്. ഹിസ്ബുള്ളയുമായുള്ള സംഘർഷം പുനരാരംഭിച്ചതോടെ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4,300 കടന്നതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗാസയിൽ അവശിഷ്ടങ്ങൾ വൻതോതിൽ നീക്കം ചെയ്യുന്നതിനെതിരെ യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബാനീസ് രംഗത്തെത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പതിനായിരത്തോളം മൃതദേഹങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും, ഇവ നീക്കം ചെയ്യുന്നത് യുദ്ധക്കുറ്റങ്ങളുടെയും വംശഹത്യയുടെയും തെളിവുകൾ ഇല്ലാതാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.